ദുബായ്/ അബുദാബി/ഷാർജ: യുഎഇയിൽ ഏതാനും ദിവസമായി തുടരുന്ന കാറ്റും മഴയും ശക്തമാകാൻ സാധ്യതയുള്ളതിനാൽ സർക്കാർ ജീവനക്കാർക്ക് ഇന്ന് വിദൂര ജോലിക്ക് (വർക്ക് ഫ്രം ഹോം) അനുമതി. ജോലിസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ട അത്യാവശ്യ സേവന വിഭാഗത്തിൽപ്പെട്ടവർക്കൊഴികെ വിദൂര ജോലി നൽകാനാണ് നിർദേശം.
സ്വകാര്യമേഖലാ ജീവനക്കാർക്കും വിദൂരജോലിക്ക് അനുമതി നൽകാൻ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഇന്ന് ഓൺലൈൻ ക്ലാസിന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
∙ റാസൽഖൈമയിൽ കനത്ത നാശം
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കാറ്റിലും മഴയിലും ആലിപ്പഴ വർഷത്തിലും വ്യാപകമായ നാശനഷ്ടമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഒട്ടേറെ മരങ്ങൾ കടപുഴകി. വിവിധ സ്ഥാപനങ്ങളുടെ ഡിസ്പ്ലേ ബോർഡുകൾ പറന്നുവീണ് ഏതാനും വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ഓഫിസ്, താമസ കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകളുണ്ട്. പുറംജോലി തൊഴിലാളികളെയും വാഹനയാത്രക്കാരെയും മഴ ദുരിതത്തിലാക്കി. പലയിടങ്ങളിലും മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്ത് വെള്ളക്കെട്ട് നീക്കുന്ന പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
∙ പാർക്കും ബീച്ചും അടച്ചു
മുൻകരുതലിന്റെ ഭാഗമായി 2 ദിവസത്തേക്ക് ദുബായിലെ എല്ലാ പാർക്കുകളും ബീച്ചുകളും അടച്ചു. ദുബായിലെയും ഷാർജയിലെയും സഫാരി പാർക്കുകളും അടച്ചു. മഴ ശക്തമായതോട ദുബായുടെ ചില ഭാഗങ്ങളിൽ ട്രാഫിക് സിഗ്നൽ പ്രവത്തന രഹിതമായി.
∙ പട്രോളിങ്ങിന് പ്രത്യേക സംഘം
അടിയന്തര ഘട്ടങ്ങളിൽ സഹായത്തിന് വിവിധ എമിറേറ്റുകളിൽ പ്രത്യേക സംഘത്തെ വിന്യസിച്ചു. മഴക്കെടുതി കുറയ്ക്കാനും റോഡിലെ തടസ്സങ്ങൾ നീക്കാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ദുബായിൽ 22 സംഘങ്ങളെ ചുമതലപ്പെടുത്തി.
റാസൽഖൈമയിൽ 50 പട്രോളിങ് സംഘത്തെയാണ് വിന്യസിച്ചത്. അടിയന്തര ഘട്ടങ്ങളിൽ അതതു എമിറേറ്റിലെ പൊലീസിന്റെയും സിവിൽഡിഫൻസിന്റെയും സഹായം തേടണമെന്നും അഭ്യർഥിച്ചു.
∙ അബുദാബിയിൽ ഇന്നും മഴ
ഇന്ന് എമിറേറ്റിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മതിയായ അകലം പാലിച്ച് വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ് ഓർമിപ്പിച്ചു. യാത്ര പുറപ്പെടും മുൻപ് കാലാവസ്ഥ മുന്നറിയിപ്പ് പരിശോധിക്കണം. മഴ, പൊടിക്കാറ്റ്, മൂടൽമഞ്ഞ് എന്നീ സന്ദർഭങ്ങളിൽ അബുദാബിയിൽ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയും.
