ലഹരിക്കേസുകളിൽ ഇനി വധശിക്ഷയും: ശിക്ഷ കടുപ്പിച്ച് ഗൾഫ് രാജ്യം

0
173

കുവൈത്ത് സിറ്റി: ഗുരുതര ലഹരി കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയും ജീവപര്യന്തം തടവും ഉൾപ്പെടെ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ലഹരിമരുന്ന് നിയമം കുവൈത്തിൽ പ്രാബല്യത്തിൽ വന്നു. ലഹരി നിർമിക്കുക, കൃഷി ചെയ്യുക, ഇറക്കുമതി ചെയ്യുക,മറ്റു രാജ്യങ്ങളിലേക്കു കൊണ്ടുപോകുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കും. കുറ്റകൃത്യങ്ങളുടെ ഗൗരവമനുസരിച്ച് ഒരു ലക്ഷം മുതൽ 20 ലക്ഷം കുവൈത്ത് ദിനാർ വരെ പിഴയും ചുമത്തും.

പ്രായപൂർത്തിയാകാത്തവരെ ലഹരി ഇടപാടുകളിൽ ചൂഷണം ചെയ്യുക, സ്കൂളുകൾ,പുനരധിവാസ കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷനുകൾ,ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ലഹരി ഉപയോഗിക്കുക, മറ്റുള്ളവരെ ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുക തുടങ്ങിയവ കടുത്ത കുറ്റങ്ങളായി കണക്കാക്കും. കുറ്റകൃത്യങ്ങൾക്കായി പൊതുപദവിയോ സ്വാധീനമോ ദുരുപയോഗം ചെയ്യുന്നവർക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരും.

ലഹരിക്ക് അടിമപ്പെട്ടവർക്ക് നിയമപരമായ നടപടികൾക്കു മുൻപ് സ്വമേധയാ ചികിത്സ തേടാൻ അവസരമുണ്ട്. ഇവർക്ക് രഹസ്യസ്വഭാവത്തോടെയുള്ള ചികിത്സ ഉറപ്പാക്കും. ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപാരവും പൂർണമായും ഒഴിവാക്കുക, രാജ്യത്തെ ലഹരിമുക്തമാക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ കുവൈത്ത് ലക്ഷ്യമിടുന്നത്.