പോക്സോ കേസിൽ 8 വർഷം ജയിൽ വാസം; തെളിവില്ല, ഒടുവിൽ 56കാരനെ വെറുതെവിട്ട് കോടതി

0
116

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ 8 വർഷമായി ജയിലിൽ കഴിയുകയായിരുന്നയാളെ തെളിവില്ലെന്നു കണ്ട് മോചിപ്പിച്ച് കോടതി. മുംബൈയിലാണ് സംഭവം. നേരിയ അളവിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ് കേസിലെ അതിജീവിത.

കുട്ടിയുടെ മൊഴി മറ്റു തെളിവുകളുമായി ഒത്തുപോകുന്നില്ലെന്നു കണ്ടാണ് വിചാരണ കോടതി ജഡ്ജി എൻ.ഡി.ഖോസെ 56കാരനായ പ്രതിയെ വിട്ടയയ്ക്കാൻ വിധിച്ചത്. 

പ്രതി കുറ്റം ചെയ്തുവെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നതായി പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ അയൽവാസിയാണ് കേസിലെ പ്രതി. ഇയാൾ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സംഭവം നടക്കുമ്പോൾ കുട്ടിക്ക് 17 വയസായിരുന്നു. അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. 

എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്നു കുട്ടിക്ക് പറയാൻ കഴിയുന്നില്ലെന്നും മെഡിക്കൽ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കുട്ടിയുടെ മൊഴിക്കു വിരുദ്ധമാണെന്നും കോടതി വിധിയിൽ പറഞ്ഞു. കുട്ടിയുടെ മേൽ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നു സ്ഥാപിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി. തുടർന്ന്, പ്രതിയെ എത്രയും വേഗം വിട്ടയയ്ക്കാൻ ഉത്തരവിടുകയായിരുന്നു.