കളർഫുൾ കലാശക്കൊട്ട്; ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു

0
127

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ പരസ്യ പ്രചാരണത്തിന് പരിസമാപ്തി കുറിച്ച് ആവേശം നിറഞ്ഞ കലാശക്കൊട്ട്. റോഡ് ഷോകളും റാലികളുമായി സ്ഥാനാർഥികളും പ്രവർത്തകരും ടൗണുകളിൽ നിറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിച്ചത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ കലാശക്കൊട്ടിന് നേതൃത്വം നൽകി. നാളെ നിശബ്ദ പ്രചാരണത്തിനു ശേഷം 9നാണ് വോട്ടെടുപ്പ്. 

സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നു. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 11നാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്. ശേഷം 13 നു വോട്ടെണ്ണൽ. വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണം ഉൾപ്പെടെ അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ഓട്ടത്തിലാണ് പ്രവർത്തകർ. 

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള പോളിങ് സാധനങ്ങളുടെ വിതരണം നാളെ രാവിലെ 9 ന് ആരംഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ആകെ 117 വിതരണ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം (16), കൊല്ലം (16), പത്തനംതിട്ട (12), ആലപ്പുഴ (18), ഇടുക്കി ( 10), കോട്ടയം (17), എറണാകുളം (28). വിതരണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. വിതരണത്തിന് ആവശ്യമായ കൗണ്ടറുകൾ സജ്ജമാക്കാനും, വിതരണ കേന്ദ്രങ്ങളിൽ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഏർപ്പെടുത്തും.