അച്ഛനും അമ്മയും തമ്മിൽ തർക്കം; മനംനൊന്ത 14കാരന്‍ ജീവനൊടുക്കി

0
136

മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ മനംനൊന്ത സ്കൂൾ‍ വിദ്യാർഥി ജീവനൊടുക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. 

അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിക്കുന്നതിലെ വിഷമം മൂലമാണ്  ചിന്നക്കനാൽ ഫാത്തിമ മാതാ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പുകളേന്തി (14 വയസ്) തൂങ്ങി മരിച്ചത്. 

കുഞ്ഞിന്റെ അച്ഛൻ നാഗരാജും അമ്മ ചിത്രയും രണ്ട് വീടുകളിലായാണ് താമസിക്കുന്നത്. ചിത്രയുടെ സഹോദരിയുടെ ശാന്തൻപാറ ലേബർകോളനിയിലെ വീട്ടിൽ നിന്നാണ് പുകളേന്തി പഠിച്ചിരുന്നത്. സ്‌പോർട്‌സ് ഡേ ആയതിനാൽ പുകളേന്തി സ്‌കൂളിൽ പോയിരുന്നില്ല. രാവിലെ 11.35 ഓടെ പോസ്റ്റ് മാൻ ശാന്തിയുടെ വീട്ടിലെത്തിയപ്പോളാണ് കുട്ടി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. 

ഇതാദ്യമായല്ല കുട്ടി ജീവനൊടുക്കാൻ ശ്രമിക്കുന്നത്. രണ്ട് മാസം മുമ്പും പുകളേന്തി അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തന്റെ മാതാവും പിതാവും തമ്മിലുള്ള പ്രശ്നംമൂലം മനസമാധാനമില്ലെന്നും, അതുകൊണ്ടാണ് അന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നും പുകളേന്തി ടീച്ചറിനോട് പറഞ്ഞിരുന്നു.