ന്യൂഡൽഹി: സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചു യെമന്‍ തടഞ്ഞുവച്ച ആലപ്പുഴ കായംകുളം സ്വദേശി അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചു. മസ്കത്തിലെത്തിയ അനിൽകുമാർ ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. മോചനത്തിനു വേണ്ടിയുള്ള ഇടപടലിന് ഒമാന് ഇന്ത്യ നന്ദി അറിയിച്ചു. ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്കു കപ്പലിലെ അംഗമായിരുന്നു അനിൽകുമാർ രവീന്ദ്രൻ. കപ്പലിലെ മറ്റ് 10 പേരെയും മോചിപ്പിച്ചിരുന്നു.
ജൂലായ് അവസാനം പത്തിയൂർക്കാല ശ്രീജാലയം വീട്ടിലേക്ക് അനിൽകുമാർ രവീന്ദ്രന്റെ ഫോൺവിളിയെത്തിയത്. താൻ യെമനിലുണ്ടെന്നും ഉടൻ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അനിൽ ഭാര്യ ശ്രീജയോട് പറഞ്ഞിരുന്നു. നിമിഷങ്ങൾ മാത്രം നീണ്ട ഫോൺവിളിക്കിടയിൽ മകൻ അനൂജിനോടും സംസാരിച്ചു. പിന്നീട് വിളിക്കാമെന്നു മകനോടും പറഞ്ഞു.
ഇതിനുപിന്നാലെ അനിലിന്റെ ഫോൺ വന്ന വിവരം ശ്രീജ എംബസി അധികൃതരെ അറിയിച്ചു. യെമനിൽ നിന്ന് വിളിച്ച ഫോൺ നമ്പറും കൈമാറി. യെമനിൽ ഇന്ത്യയ്ക്ക് എംബസിയില്ലാത്തതിനാൽ സൗദിയിലെ എംബസിക്കായിരുന്നു ചുമതല. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കാർത്തികപ്പള്ളി തഹസിൽദാറും വീട്ടിലെത്തി അനിലിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു. 25 പേരാണ് ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. മൂന്നുപേർ ആക്രമണത്തിനിടെ മരിച്ചു. ഒരാൾക്ക് മാരകമായി മുറിവേറ്റു. 21 പേർ കടലിൽച്ചാടി. ഇതിൽ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിൻ ഉൾപ്പെടെ 10 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. അനിലടക്കമുള്ളവർ ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയെങ്കിലും തിരയിൽ ദിശമാറിയതിനെത്തുടർന്നാണ് കണ്ടെത്താൻ ബുദ്ധിമുട്ട് നേരിട്ടതെന്നാണ് വിവരം.
