തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
താന്‍ നിരാഹാര സമരത്തിലാണെന്ന് രാഹുല്‍ ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കി. വെള്ളം മാത്രം കുടിച്ചാണ് രാഹുല്‍ ജയിലില്‍ കഴിയുന്നത്. കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഇന്നലെ രാഹുലിനെ പൂജപ്പുര ജില്ലാ ജയിലില്‍ ആണ് എത്തിച്ചിരുന്നത്.
പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് കള്ളക്കേസ് എടുത്തതില്‍ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ജയില്‍ അധികൃതര്‍ ഭക്ഷണം നല്‍കിയെങ്കിലും രാഹുല്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. ഇവിടെ രാഹുലിനു വൈദ്യസഹായം ലഭ്യമാക്കും.
രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സൈബര്‍ പൊലീസ് കോടതിയില്‍ അഡീ. സിജെഎം കോടതിയില്‍ അപേക്ഷ നല്‍കി. രാഹുലിനെ നാളെ ഹാജരാക്കാന്‍ കോടതി പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിച്ചു.
