ആലപ്പുഴ: അനിത വധക്കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതയെ കൊലപ്പെടുത്തിയ കേസിൽ കൈനകരി തോട്ടുവാത്തല പടിഞ്ഞാറു പതിശേരി വീട്ടിൽ രജനിയെ (38) ആണ് ആലപ്പുഴ അഡീഷനൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എം. സുഹൈബ് ശിക്ഷിച്ചത്.
കേസിലെ ഒന്നാം പ്രതി പ്രബീഷിനു കോടതി വധശിക്ഷ വിധിച്ചിരുന്നു. കേസിൽ വിധി പറഞ്ഞ ദിവസം രജനി ലഹരിമരുന്ന് കേസിൽ ഒഡീഷയിലെ ജയിലിലായിരുന്നതിനാൽ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ശിക്ഷ വിധിച്ചത്. ഒഡീഷയിലായിരുന്ന രജനി ഓൺലൈൻ വഴിയാണ് വിചാരണ പൂർത്തിയാക്കിയത്.
ഭാര്യാഭർത്താക്കൻമാരെപ്പോലെ കഴിയുമ്പോഴാണു രണ്ടുപേരും ചേർന്ന് ആസൂത്രിതമായി അനിതയെ കൊലപ്പെടുത്തിയത്. അനിതയും പ്രബീഷും താമരക്കുളത്തെ ഫാമിൽ ജോലി ചെയ്യുമ്പോൾ പരിചയമായി. അടുപ്പത്തിലായതോടെ ഒന്നിച്ചു താമസിക്കാൻ തുടങ്ങി. ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചാണ് അനിത പ്രബീഷിനൊപ്പം പോയത്. ഈ ബന്ധത്തിലൂടെ അനിത ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് അനിതയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടത്തിയത്. ഇതിനിടെ പ്രബീഷ് രജനിയുമായി അടുപ്പത്തിലായിരുന്നു. ഇതും അനിതയെ കൊലപ്പെടുത്താനുള്ള കാരണമായി.
2021 ജൂലൈ 9ന് ഉച്ചയ്ക്കു 2 മണിക്കു പ്രബീഷും രജനിയും വിളിച്ചതു പ്രകാരം അനിത ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി. പ്രബീഷ് തൃശൂരിൽനിന്നും രജനി കൈനകരിയിൽനിന്നും സ്റ്റാൻഡിലെത്തി. ഓട്ടോറിക്ഷയിൽ മൂന്നുപേരും രജനിയുടെ വീട്ടിലേക്കു പോയി.രാത്രി ഒൻപതരയോടെ രണ്ടു പ്രതികളും ചേർന്ന് അനിതയുടെ കഴുത്തും വായും മൂക്കും ഞെരിച്ചു. അനിത അബോധാവസ്ഥയിലായി. മരിച്ചെന്നു കരുതി പ്രതികൾ പന്ത്രണ്ടരയോടെ വീടിനടുത്തുള്ള തോട്ടിലേക്ക് അനിതയെ കൊണ്ടുപോയി.
ഫൈബർ ബോട്ടിൽ അനിതയെ കിടത്തി അരയൻതോട്ടിലൂടെ പൂക്കൈതയാറ്റിലേക്കു തുഴഞ്ഞുപോയി. പൂക്കൈതയാറ്റിൽ ഒഴുക്കുള്ള ഭാഗത്തു ഉപേക്ഷിക്കാനാണു ശ്രമിച്ചതെങ്കിലും വള്ളം മറിഞ്ഞതിനാൽ വിചാരിച്ച സ്ഥലത്ത് ഉപേക്ഷിക്കാനായില്ല. കഴുത്തു ഞെരിച്ചപ്പോഴല്ല അബോധാവസ്ഥയിൽ വെള്ളത്തിൽ വീണ ശേഷമാണ് അനിത മരിച്ചതെന്നു പിന്നീട് കണ്ടെത്തി. രജനിയുടെ ബന്ധുവിന്റെ വള്ളത്തിലാണു മൃതദേഹം കൊണ്ടുപോയത്. മറിഞ്ഞ വള്ളവും ഉപേക്ഷിച്ചാണ് ഇരുവരും വീട്ടിലെത്തിയത്.
