‘യൂറോപ്പിൽ ഹമാസിന്റെ ഭീകരശൃംഖല; ആയുധങ്ങൾ പിടിച്ചെടുത്തു’, ആക്രമണ ശ്രമങ്ങൾ തകർത്തെന്ന് മൊസാദ്

0
115

ജറുസലം: യൂറോപ്പിൽ ഹമാസിന്റെ വൻ ഭീകര ശ‍ൃംഖല പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ചാരസംഘടന മൊസാദ്. ഹമാസ് ബന്ധമുള്ളവരെ യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ അറസ്റ്റു ചെയ്തതെന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും മൊസാദ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേൽ പൗരന്മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമങ്ങളും ചെറുത്തു.

ജര്‍മനി, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് റെയ്ഡുകള്‍ നടന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കായി സംഭരിച്ചിരുന്ന സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതോടെയാണ് ഹമാസിന്റെ ഭീകര ശൃംഖല സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.

വിയന്നയിൽ കണ്ടെത്തിയ ആയുധങ്ങള്‍ ഹമാസ് ബന്ധമുള്ള മുഹമ്മദ് നയീമിന്റേതായിരുന്നു. ഹമാസ് പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗമായ ബാസെം നയീമിന്റെ മകനാണ് മുഹമ്മദ് നയീം. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിൽ പരിശോധനകൾ നടന്നത്. സെപ്റ്റംബറില്‍ മുഹമ്മദ് നയീം പിതാവുമായി ഖത്തറില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നു മൊസാദ് പറയുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യൂറോപ്പിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഹമാസ് നേതൃത്വം അനുമതി നല്‍കിയെന്നും ഖത്തറിലാണ് ആസൂത്രണം നടന്നതെന്നും മൊസാദ് പറയുന്നു.