ദിവ്യയ്ക്ക് സീറ്റില്ല, അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക്; കണ്ണൂരിൽ മുൻ ഭരണസമിതിയിലെ 15 പേർക്കും സീറ്റില്ല

0
177

കണ്ണൂർ‌ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഇക്കുറി സീറ്റില്ല. കഴിഞ്ഞ ജില്ലാ പഞ്ചായത്തിലെ അംഗങ്ങളിൽ‌ വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് മാത്രം വീണ്ടും മത്സരിക്കും. 16 സീറ്റുകളിലേക്കുള്ള സ്ഥാനാർഥിപട്ടിക സിപിഎം പ്രഖ്യാപിച്ചു. എന്നാൽ ദിവ്യയെ ഒഴിവാക്കിയതിന് നവീൻ ബാബു കേസുമായി ബന്ധമില്ലെന്ന് പാർട്ടി വൃത്തങ്ങൾ വിശദീകരിച്ചു.

മൂന്നു ടേം മത്സരിച്ചതു കൊണ്ടാണോ ദിവ്യയെ മാറ്റി നിർത്തിയതെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ചിരിക്കുക മാത്രമാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ചെയ്തത്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്നാണ് ദിവ്യ രാജി വച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതിയാണ് ദിവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.െക. രത്നകുമാരിയും മത്സരിക്കുന്നില്ല. 

കഴിഞ്ഞ ഭരണസമിതി ഉടച്ചു വാർത്ത സിപിഎം രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാരുൾപ്പടെ മുതിർന്ന നേതാക്കള്‍ മത്സരിപ്പിക്കുന്നു. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ ഇക്കുറി മത്സരിക്കും. കരിവെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി എന്നിവർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. 

കണ്ണൂർ യൂണിവേഴ്സിറ്റി ക്യാംപസിലെ ബിരുദ വിദ്യാർഥിനി നവ്യ സുരേഷ് എന്നിവരും പട്ടികയിൽ ഇടം പിടിച്ചു. 25 ഡിവിഷനിൽ 16 ഡിവിഷനുകളിൽ സിപിഎം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. എല്ലാ സീറ്റിലും ജയിക്കുമെന്ന് ഉറപ്പാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക. രാഗേഷ് പറഞ്ഞു. മത്സരിക്കുന്ന എല്ലാവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേൽക്കാൻ യോഗ്യതയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.