കെട്ടിട നിർമാണ സാമഗ്രികൾക്ക് തീവില; ലൈഫ് മിഷൻ വീടുകളുടെ നിർമാണമടക്കം പ്രതിസന്ധിയിൽ

0
151

കോഴിക്കോട്: സംസ്ഥാനത്ത് കെട്ടിട നിർമാണ സാമഗ്രികളുടെ വില ക്രമാതീതമായി ഉയർന്നതോടെ നിർമാണ മേഖല പ്രതിസന്ധിയിൽ. ക്വാറി-ക്രഷർ ഉൽപ്പന്നഇങ്ങളുടെ വരവ് സ്തംഭിച്ചത് ലൈഫ് മിഷൻ വീടുകൾ അടക്കമുള്ള സർക്കാരിൻ്റെ നിർമാണ പ്രവൃത്തികളുടെയും താളം തെറ്റിച്ചു. സർക്കാർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് സർക്കാർ കരാറുകാരുടെ സംഘടന കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.

നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. മെറ്റൽ, എം – സാന്റ്, പി – സാന്റ്, സിമന്റ്, കമ്പി, കരിങ്കൽ, ചെങ്കല്ല്, ഹോളോ ബ്രിക്സ് തുടങ്ങിയവയുടെ വിലയൊക്കെ ഒരു മാനദണ്ഡവുമില്ലാതെ കുത്തനെ കൂട്ടി എന്നാണ് നിർമാണ തൊഴിലാളികളുടെ പരാതി. ഒരു ഫൂട്ട് എം സാന്റിന് 51 രൂപയിൽ നിന്നും 55 രൂപയായി ഉയർന്നു. ഒരു ഫൂട്ട് മെറ്റലിന്റെ വില 52ൽ നിന്നും 56 ആയി. കരിങ്കല്ല് കിട്ടാൻ പോലുമില്ല. ഉൽപ്പന്നങ്ങൾക്ക് കടുത്ത ക്ഷാമം വന്നതോടെ പ്രതിസന്ധി രൂക്ഷമായെന്ന് കരാറുകാർ പറയുന്നു.

ബാങ്ക് വായ്‌പയെടുത്ത് വീട് നിര്‍മിക്കുന്നവരുടെ ബജറ്റ് നിർമാണ സാമഗ്രികളുടെ വിലക്കയറ്റം താളം തെറ്റിച്ചിരിക്കുകയാണ്. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാന്‍ 500 ചാക്ക് സിമന്റും, നാലു ടണ്‍ കമ്പിയും വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. ഇതനുസരിച്ച് നിലവിലെ വിലയ്‌ക്ക് നിർമാണ സാമഗ്രികൾ വാങ്ങാന്‍ ഭീമമായ സംഖ്യ വേണ്ടിവരും. സർക്കാർ മേഖലയിലെ നിർമാണങ്ങളെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.

സ്കൂളുകൾ, ഓഫിസുകൾ, ലൈഫ് മിഷൻ പദ്ധതിയിലെ വീടുകൾ, റോഡുകൾ എന്നിവയുടെ പ്രവൃത്തികൾ ഇപ്പോൾ ഭാഗികമായി നിലച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പടുത്തതിനാൽ ജനപ്രതിനിധികൾ തങ്ങൾക്ക് നൽകുന്നത് വലിയ സമർദമാണെന്നും കരാറുകാർ പറയുന്നു.