കുളിപ്പിക്കുന്നതിനിടെ കിണറ്റിലേക്ക് വഴുതി വീണതല്ല, എറിഞ്ഞ് കൊന്നത്; കണ്ണൂരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം, മാതാവ് കുറ്റം സമ്മതിച്ചു

0
10

തളിപ്പറമ്പ് (കണ്ണൂർ): കണ്ണൂരിൽ കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം. കിണറ്റിലേക്ക് കൈയിൽനിന്ന് വഴുതി വീണതല്ലെന്നും എറിഞ്ഞ് കൊന്നതാണെന്നും മാതാവ് മൂലക്കൽ പുതിയപുരയിൽ മുബഷിറ സമ്മതിച്ചു.

കുറുമാത്തൂർ ഡെയറി ജുമാമസ്‌ജിദിന് സമീപത്തെ ആമിഷ് അലൻ ആണ് ഇന്നലെ മരിച്ചത്. തിങ്കളാഴ്ച രാവിലെ പ​ത്തോടെയായിരുന്നു സംഭവം. മുബഷിറയുടെ നിലവിളി കേട്ട് വീടിന് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുകയായിരുന്നു. സമീപവാസിയാണ് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തത്. ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

വീട്ടിലെ കുളിമുറിയിൽവെച്ച് കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ഓടിക്കൂടിയവരോടും പൊലീസിനോടും മുബഷിറ പറഞ്ഞിരുന്നത്. എന്നാൽ പൊലീസിന് ചില സംശയങ്ങൾ തോന്നി മുബഷിറയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

കുഞ്ഞിന്‍റെ പിതാവ്: ജാബിർ (ബിസിനസ്, കുടക് കുശാൽ നഗർ). സഹോദരങ്ങൾ: സഫ ഫാത്തിമ, അൽത്താഫ്, അമൻ.