കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പരാതിയുമായി മുന്നോട്ടു പോകുമെന്ന് ഷാഫി പറമ്പിൽ എംപി. പാർട്ടിയായുമായും യുഡിഎഫ് നേതൃത്വവുമായും ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കും. നിയമനടപടി ആർക്കെതിരെയാണോ സ്വീകരിക്കേണ്ടത് അവർക്കെതിരെ നിയമനടപടിയായിട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
പൊലീസിനെതിരെ നടപടിയെടുക്കണമെന്നും, മനഃപൂർവം മർദിച്ചതിന് തെളിവുണ്ട് എന്നും ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. സമാധാനപരമായി നടന്ന പരിപാടിയിൽ പൊലീസ് അതിക്രമം കാണിച്ചതായും, എംപി ആണെന്നറിഞ്ഞിട്ടും തന്നെ മർദിച്ചതായും പരാതിയിൽ പറയുന്നു.
അതേസമയം, ഷാഫി പറമ്പിലിനെതിരെ കേസ് നൽകാൻ ഇല്ലെന്ന് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തനിക്ക് എതിരെ തെറ്റായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കും. തെറ്റായ വാർത്തകളിൽ കേസ് നൽകാനാണ് ആഭ്യന്തര വകുപ്പിൻ്റെ അനുമതി തേടിയത് എന്നും അഭിലാഷ് പറഞ്ഞിരുന്നു.
വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് തന്നെ മർദിച്ചുവെന്നായിരുന്നു ഷാഫി പറമ്പിൽ എംപിയുടെ ആരോപണം. അഭിലാഷ് ഡേവിഡ് തല്ലിയെന്നും, പൊലീസ് ഉദ്യോഗസ്ഥൻ സിപിഐഎം ഗുണ്ടയാണെന്നുമായിരുന്നു പത്ര സമ്മേളനത്തിൽ ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. അഭിലാഷാണ് പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചിരുന്നു.
