“പോലീസ് സിപിഐഎം നേതാക്കളുടെ കുഴലൂത്തുകാരായി മാറരുത്”; സമസ്ത മുഖപത്രം സുപ്രഭാതം

0
27

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. പൊലീസ് സിപിഐഎം നേതാക്കളുടെ കുഴലൂത്തുകാരായി മാറരുത് എന്നും ഷാഫി പറമ്പിൽ എംപിയെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും സമസ്ത മുഖപത്രം ആവശ്യപ്പെട്ടു.

സർവീസിൽ നിന്നും പിരിച്ചുവിട്ടുവെന്ന് സർക്കാർ പറഞ്ഞ അഭിലാഷ് ഡേവിഡ് എങ്ങനെ തിരിച്ചെത്തിയെന്നും, കേരള പൊലീസ് രാഷ്ട്രീയ ആജ്ഞകൾക്ക് കീഴടങ്ങിയതിൻ്റെ തെളിവെന്നും സമസ്ത മുഖപത്രത്തിൽ വിമർശനമുണ്ട്.എംപിയെ മർദിച്ച പൊലീസുകാരിൽ നിന്നും സാധാരണക്കാർ എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടത് എന്നും, സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.തന്നെ തല്ലിയത് അഭിലാഷ് ഡേവിഡ് ആണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞിരുന്നു. പിറകിൽ നിന്നല്ല, മുന്നില്‍ നിന്നാണ് അടിച്ചത്. മൂന്നാമതും തന്നെ ഉന്നം വച്ച് അടിക്കാൻ നോക്കിയപ്പോൾ മറ്റൊരു പൊലീസുകാരൻ തടഞ്ഞുവെന്നും ത് അറിയാതെ പറ്റിയതാണെന്ന് പറയാൻ പറ്റുമോ എന്നും ഷാഫി പറമ്പിൽ ചോദിച്ചിരുന്നു.

ഷാഫി പറമ്പിലിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡും രംഗത്തെത്തിയിരുന്നു. ഷാഫിയുടെ ആരോപണങ്ങൾ തെറ്റാണെന്നും, അടിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് കറുത്ത ഹെൽമറ്റ് ധരിച്ച ആളാണ്, താൻ ധരിച്ചത് കാക്കി ഹെൽമറ്റ് ആണെന്നും സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു.

തന്നെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിൻ്റെ വാദം തെറ്റാണെന്നും അഭിലാഷ് ഡേവിഡ് വ്യക്തമാക്കിയിരുന്നു. തന്നെ സർവീസിൽ നിന്നും പിരിച്ച് വിട്ടിട്ടില്ല. സസ്പെൻഷൻ മാത്രമാണ് ഉണ്ടായത്. സസ്പെൻഷനിലായ താൻ 22 മാസം മുൻപ് സർവീസിൽ കയറിയെന്നും അഭിലാഷ് ഡേവിഡ് കൂട്ടിച്ചേർത്തു. എന്നാൽ സിഐയുടെ വാദം പൊളിയുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാക്കി ഹെൽമറ്റ് ധരിച്ച പൊലീസുകാരൻ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.