പി എം ശ്രീ: കേരളത്തിനു ലഭിക്കേണ്ട പണം കിട്ടണം; സി പി ഐക്കുള്ള പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കും: എം വി ഗോവിന്ദന്‍

0
9

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് സി പി ഐക്കുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാവുന്നതേയുള്ളൂവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി എം ശ്രീ വിഷയം സംബന്ധിച്ച പാര്‍ട്ടി നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. ഇടത് മുന്നണിയുടെ എല്ലാ നയവും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നു വരില്ലെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പി എം ശ്രീ പദ്ധതിയില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട പണം കിട്ടുകയെന്നതാണ് പ്രധാനം. 8,000 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നല്‍കാനുള്ളത്. അര്‍ഹതപ്പെട്ട പണം കേരളത്തിന് കിട്ടുക തന്നെ വേണം. പദ്ധതികള്‍ക്കെല്ലാംം നിബന്ധന വച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രനിലപാടെടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.

കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനമാണ് രാജ്യത്ത് ആദ്യം പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതെന്നും ഗോവിന്ദന്‍ സൂചിപ്പിച്ചു. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം തീര്‍ക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകള്‍ക്ക് തങ്ങളെതിരാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.