ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടു, രണ്ടാം ഭർത്താവിന്റെ വെളിപ്പെടുത്തൽ

0
183

അഗളി: അട്ടപ്പാടി ഉൾവനത്തിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി രണ്ടാം ഭർത്താവിന്റെ വെളിപ്പെടുത്തൽ. ഇയാളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) രണ്ടു മാസം മുൻപാണ് കാണാതായത്.

തുടർന്ന് മക്കൾ പരാതിപ്പെട്ടിരുന്നു. സംശയം തോന്നിയ പൊലീസ് ഒപ്പം താമസിച്ചിരുന്ന രണ്ടാം ഭർത്താവ് പഴനിയെ (46) കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരം പുറത്തറിഞ്ഞത്. 

വനത്തിൽ വിറകും മരത്തൊലിയും ശേഖരിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടയിൽ വള്ളിയമ്മയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്നും തുടർന്ന് മൃതദേഹം കുഴിച്ചിട്ടതായും പഴനി പൊലീസിനോട് പറഞ്ഞു. ആഞ്ചക്കകൊമ്പ് ഉന്നതിയിൽ നിന്ന് ഏതാണ്ട് 5 കിലോമീറ്റർ ഉൾവനത്തിൽ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതായാണ് സംശയിക്കുന്നത്.

സ്ഥലത്തു പുതൂർ പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്നു ഫൊറൻസിക്, റവന്യു അധികൃതരുടെ സാന്നിധ്യത്തിൽ ഉൾവനത്തിൽ പരിശോധന നടത്തും. കുറെക്കാലമായി വള്ളിയമ്മ ആഞ്ചക്കകൊമ്പ് ഉന്നതിയിൽ പഴനിയോടൊപ്പമാണു താമസിച്ചിരുന്നത്.