ഇരിട്ടി: മലയാളി വ്യാപാരിയെ കർണാടകയിലെ കുടകിൽ കൊള്ളയടിച്ചവർക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. വ്യാപാരിയായ വടകര സ്വദേശി അബ്ബാസിനെയാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ പെരുമ്പാടിക്കും ഗോണിക്കുപ്പയ്ക്കും ഇടയിൽ വച്ച് കവർച്ച ചെയ്തത്. സംഭവത്തിൽ ഒരാൾ പിടിയിലായി.
മൈസൂരുവിലേക്ക് പോകുകയായിരുന്ന അബ്ബാസിനെ ഒരു സംഘം പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. മഹാരാഷ്ട്ര റജിസ്ട്രേഷൻ കാറിലെത്തിയ സംഘം മാതാ പെട്രോൾ പമ്പിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് അബ്ബാസിനെ തടയുകയായിരുന്നു. അബ്ബാസ് വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയപ്പോൾ ഒരാൾ വടികൊണ്ട് തലയ്ക്ക് അടിച്ചു. തുടർന്ന് അക്രമികൾ അബ്ബാസിനെ കാറിൽ നിന്നും വലിച്ചിറക്കി റോഡിൽ ഉപേക്ഷിച്ച ശേഷം കാറുമായി കടന്നുകളഞ്ഞു. അതുവഴി വന്ന പിക്കപ്പ് വാൻ ഡ്രൈവറാണ് തലപൊട്ടി രക്തം ഒഴുകുന്ന നിലയിൽ കണ്ട അബ്ബാസിനെ ആശുപത്രിയിൽ എത്തിച്ചത്.
ഡ്രൈവറുടെ ഫോൺ വാങ്ങി നാട്ടിലെ ബന്ധുവിനെ അബ്ബാസ് വിവരമറിയിച്ചു. ബന്ധു കാർ ജിപിഎസ് ഉപയോഗിച്ച് ഓഫ് ചെയ്തു. ഇതോടെ അക്രമികൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാർ പിന്നീട് പൊലീസ് കണ്ടെത്തി. ഹോട്ടൽ, ടെക്സ്റ്റൈൽസ് വ്യാപാരം നടത്തുന്ന അബ്ബാസ് ദീപാവലി പ്രമാണിച്ച് കടയിലേക്ക് സാധങ്ങൾ വാങ്ങാൻ മൈസൂരുവിലേക്ക് പോകുകയായിരുന്നു. ഇതിനിടെ അക്രമി സംഘത്തിലെ ഒരാൾ പിന്നീട് പൊന്നംപേട്ട-ഗോണിക്കുപ്പ റോഡിൽ പൊലീസിന്റെ പിടിയിലായി. മറ്റു പ്രതികൾക്കായി ഗോണിക്കുപ്പ പൊലീസ് തിരച്ചിൽ നടത്തുകയാണ്.
കുടക് ജില്ലയിലെ ഹൈവേയിലെ പിടിച്ചുപറി സംഘം കൂത്തുപറമ്പ് സ്വദേശിയെയും ആക്രമിച്ചു. വ്യാഴാഴ്ച പുലർച്ചെ കൂത്തുപറമ്പ് സ്വദേശി റാഡിഷ് (30) ആണ് കാറിൽ സഞ്ചരിക്കവെ ആക്രമിക്കപ്പെട്ടത്. പെരുമ്പാടിക്ക് സമീപത്തായിരുന്നു അക്രമം. എന്നാൽ അക്രമി സംഘത്തിൽ നിന്നും റാഡിഷ് രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ റാഡിഷ് വീരാജ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
