രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം: ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്: ഹൈക്കോടതി

0
6

എറണാകുളം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. രാഷ്ട്രപതി ദര്‍ശനം നടത്തുമ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കി. ദേവസ്വം ബോര്‍ഡും പോലീസും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

ഈ മാസം 22-ാം തീയതിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഉള്‍പ്പെടെയുള്ള പോലീസ് അപേക്ഷ സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയിരുന്നു. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡും കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.

ഗൂര്‍ഖ ജീപ്പിലായിരിക്കും രാഷ്ട്രപതി പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോകുക. ആ വാഹനത്തിനും ആറ് മറ്റ് വാഹനങ്ങള്‍ക്കും സന്നാധാനത്തേക്ക് കടക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ട നിയന്ത്രണമാണ് കോടതി ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യം.

അന്നേദിവസം ഏകദേശം മുപ്പതിനായിരത്തോളം ഭക്തര്‍ ദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും ഇത്തരം കാര്യങ്ങള്‍ ഭക്തര്‍ക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഫലപ്രദമായി കാര്യങ്ങള്‍ നടക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തില്‍ എല്ലാ ആചാര അനുഷ്ഠാനങ്ങളും പാലിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. താന്ത്രിക വിധിയും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും പാലിച്ചുതന്നെയാണ് ദര്‍ശനം ഒരുക്കുന്നത്. രാഷ്ട്രപതിയുടെ ദര്‍ശന വിവരങ്ങള്‍ തന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.

പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് വാഹനവ്യൂഹം കടത്തിവിടും. ആറ് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടാകുക. പുതിയ ഗൂര്‍ഖ ഓഫ് റോഡ് വാഹനത്തിലായിരിക്കും രാഷ്ട്രപതിയുടെ സഞ്ചാരമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. സ്വാമി അയ്യപ്പന്‍ റോഡും പരമ്പരാഗത പാതയും വഴിയാണ് വാഹനവ്യൂഹം സന്നിധാനത്ത് എത്തുക. ഓഫ് റോഡ് വാഹനങ്ങളുടെ ട്രയല്‍ റണ്‍ ഉടന്‍തന്നെ നടത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.