മാസപ്പടി കേസ്: എസ്എഫ്ഐഒ ഡയറക്ടർക്കും കേന്ദ്ര സർക്കാരിനും നോട്ടീസയച്ച് കർണാടക ഹൈക്കോടതി

0
39

കർണാടക: എസ്എഫ്ഐഒ അന്വേഷണ ഉത്തരവിനെതിരെയുള്ള എക്സാലോജിക് കമ്പനിയുടെ അപ്പീലിൽ കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. എസ്എഫ്ഐഒ ഡയറക്ടർക്കും കേന്ദ്രസർക്കാരിനുമാണ് നോട്ടീസ് അയച്ചത്.

എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഡയറക്ടറായ എക്സാലോജിക് കമ്പനിയാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചത്. എസ്എഫ്ഐഒ അന്വേഷണത്തിൻ്റെ നടപടികൾ നിർത്തിവക്കണം, അന്വേഷണത്തിൽ സ്റ്റേ അനുവദിക്കണം എന്ന ആവശ്യങ്ങൾ ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചു.

എന്നാൽ, അത്തരത്തിലൊരു ഇടക്കാല ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഇത് സംബന്ധിച്ച് നിയമവിരുദ്ധമായ നടപടികൾ ഉണ്ടായിട്ടുണ്ടെന്ന് ഹർജിക്കാർ അറിയിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനും എസ്എഫ്ഐഒയ്ക്കും നോട്ടീസയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

ഡിസംബറിൽ ഈ ഹർജി വീണ്ടും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. എക്സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് സേവനങ്ങളൊന്നും ചെയ്യാതെ 1.72 കോടി കൈപ്പറ്റി എന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് 2022 ജനുവരിയിൽ അന്വേഷണം ആരംഭിച്ചു. എന്നാൽ അന്വേഷണത്തിൻ്റെ ഭാഗമായി നിരവധി തവണ രേഖകൾ ഹാജരാക്കിയിരുന്നു. പിന്നീടും ഇതുമായി ബന്ധപ്പെട്ട് രേഖകൾ വേണം, അന്വേഷണം നടത്തുന്നു എന്ന രീതിയിൽ എസ്എഫ്ഐഒ പ്രവർത്തിക്കുന്നു. ഇത് നിർത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.