തെൽ അവിവ്: രണ്ടു വർഷത്തിലേറെയായി ഹമാസ് പിടിയിലുള്ള 20 ബന്ദികളെ ഇന്ന് വിട്ടയക്കും. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിൽ ബന്ദികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ. ഫലസ്തീൻ തടവുകാരുടെ മോചനവും ഗസ്സയിലേക്ക് കൂടുതൽ സഹായവിതരണവും ഇന്നുണ്ടാകും.
അതേസമയം ഈജിപ്തിലെ കെയ്റോയിൽ ഇന്ന് നടക്കുന്ന സമാധാന ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾ സംബന്ധിക്കും. ഇസ്രായേലിന്‍റെ പിന്തുണയുള്ള ഗസ്സയിലെ സായുധക്രിമിനൽ സംഘം നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു.
ഇരുപത് ബന്ദികളുടെ മോചനം പ്രദേശിക സമയം കാലത്ത് എട്ടിനുണ്ടാകും എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. തുടർന്ന് കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് റെഡ്ക്രോസ് സംഘം മുഖേന ഇസ്രയേലിന് കൈമാറും. ബന്ദിമോചന വേളയിൽ പ്രദർശനപരമായ ചടങ്ങുകളൊന്നും പാടില്ലെന്നാണ് ധാരണ. രാവിലെ യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഇസ്രായേലിൽ എത്തും. നാലുമണിക്കൂർ ഇസ്രായേലിൽ ചെലവഴിക്കുന്ന അദ്ദേഹം ഇസ്രായേൽ പാർലമെന്റിൽ പ്രസംഗിക്കും. തിരിച്ചെത്തുന്ന ബന്ദികളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഉച്ചയോടെ ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകും.