പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം തീർഥാടന കേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞു; ഒടുവിൽ പോലീസ് കുരുക്കിൽ വീണു

0
88

മലപ്പുറം: പൊന്നാനിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം തമിഴ്നാട്ടിലെ തീര്‍ഥാടന കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ. പൊന്നാനി സ്വദേശി ഷംസുവാണ് പൊലീസ് പിടിയിലായത്. പ്രതിയെ തീർഥാടന കേന്ദ്രത്തിലെത്തി പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊന്നാനി സ്വദേശി രായിന്‍വീട്ടില്‍ 51കാരനായ ഷംസുവാണ് പ്രതി. ബാലികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം, പ്രതി തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് നാഗൂരിലെ തീർഥാടന കേന്ദ്രത്തിലെത്തി പൊന്നാനി പൊലീസ് പ്രതിയെ പിടികൂടിയത്.

പൊന്നാനിയില്‍ പൊടിമില്ലില്‍ ജോലി ചെയ്യുകയായിരുന്ന പ്രതി, മില്ലില്‍ ആളില്ലാതിരുന്ന സമയം ബാലികയെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയും വീട്ടുകാരും പരാതി നല്‍കി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഷംസു ഒളിവില്‍ പോയി.

തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി 20 ദിവസത്തോളം നാഗൂര്‍, ഏര്‍വാടി, മുത്തുപേട്ട ദര്‍ഗകളിലും പരിസരത്തുമായി ഒളിച്ചു താമസിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് നാഗൂര്‍ ദര്‍ഗയില്‍ പ്രതി ഒളിവില്‍ താമസിക്കുന്നതായി മനസിലാക്കിയത്. പിന്നാലെ നാഗൂരിലെത്തിയ പൊലീസ് സംഘം ഷംസുവിനെ തന്ത്രപൂര്‍വ്വം പിടികൂടി.