ചെന്നൈയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച 28കാരിയായ കരാട്ടെ അദ്ധ്യാപികയെ 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ച് കോടതി. തൂത്തുക്കുടി സ്വദേശി ബി. ജയസുധയ്ക്കാണ് ചെന്നൈ സെഷൻസ് ജഡ്‌ജ് എസ്. പദ്മ കടുത്ത ശിക്ഷ വിധിച്ചത്.
വിവാഹം കഴിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും, താന്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി പുരുഷനായി മാറാമെന്നും പ്ലസ് ടു വിദ്യാർത്ഥിനിയോട് ജയസുധ ഉറപ്പ് നല്‍കിയിരുന്നു. ഈ വാഗ്ദാനത്തിന് ശേഷമാണ് വിദ്യാർത്ഥിനിയെ തുടർച്ചയായ ദിവസങ്ങളില്‍ ലൈംഗികമായി ഉപയോഗിച്ചത്.
ജയസുധ ചെന്നൈയിൽ അദ്ധ്യാപികയാണ്. 2024 ജൂലൈയിലാണ് സ്‌കൂൾ കായികമേളയിൽവച്ച് വിദ്യാർത്ഥിനിയെ കാണുന്നതും അടുക്കുന്നതും. അതിനുശേഷം സ്‌കൂളിനടുത്തുള്ള ഒരു വാടക വീട്ടിലേയ്ക്ക് ജയസുധ താമസം മാറ്റി. തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇതിന് പുറമേ തൂത്തുക്കുടിയിലെ വീട്ടില്‍ കൊണ്ടുപോയും വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി അദ്ധ്യാപിക സമ്മതിച്ചു.
വിദ്യാർത്ഥിനി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് മാതാപിതാക്കൾക്ക് സ്കൂള്‍ അധികൃതര്‍ മെസേജ് അയച്ചതിന് ശേഷം വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ടീച്ചറുമായുള്ള ബന്ധം പുറത്തറിയുന്നത്. ടീച്ചറിനെതിരെ പോക്‌സോ ചുമത്തിയാണ് കേസെടുത്തത്.