കൊച്ചി: കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് 80 ലക്ഷം രൂപ കവര്‍ന്നു. മുഖംമൂടി ധരിച്ച അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് സംഘം കവര്‍ച്ച നടത്തിയത്. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.
പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുളള ശ്രമത്തിലാണ് സംഘം. സ്റ്റീൽ വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാർ നോട്ടുകെട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണ് അഞ്ചംഗ സംഘം സ്ഥാപനത്തിൽ എത്തിയത്. സംഭവത്തിൽ മരട് പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഹോള്‍സെയിലായി സ്റ്റീല്‍ വില്‍ക്കുന്ന കടയിലാണ് മോഷണം നടന്നത്. സംഘത്തിലൊരാള്‍ നേരത്തെ കടയിലേക്ക് വന്നിരുന്നു. അയാള്‍ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തി കവര്‍ച്ച നടത്തിയതെന്നാണ് വിവരം. തോക്കുചൂണ്ടി, വടിവാളും മറ്റ് ആയുധങ്ങളുമായാണ് സംഘം കവര്‍ച്ച നടത്തിയത്.
