ഇസ്താംബുൾ: ആശുപത്രിയിലെ മെഡിക്കൽ സെക്രട്ടറിയായിരുന്ന യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ ഭർത്താവ് അറസ്റ്റിൽ. യുവതിയെ കാണുന്നതിന് കോടതി വിലക്കേർപ്പെടുത്തിയ ഉത്തരവ് (restraining order) ലഭിച്ച അതേ ദിവസം തന്നെയാണ് പ്രതി കൃത്യം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. തുർക്കിയിലെ കഹ്‌റമൻമാരാസിലെ സ്വകാര്യ ആശുപത്രിയിൽ മെഡിക്കൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന ഈസർ കരാക്ക (42) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഈസറുടെ മുൻ ഭർത്താവ് അതീലാ അയിൻതാപ്ലിയെ (44) ആണ് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ കൊലപാതക കുറ്റവും സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിനും കേസ് ചാർജ് ചെയ്തിട്ടുണ്ട്. പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നത്.
∙ കറുത്ത വസ്ത്രവും പ്ലാസ്റ്റിക് ബാഗും
കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഒരു പ്ലാസ്റ്റിക് ബാഗുമായി ഈസർ ജോലി ചെയ്തിരുന്ന ഓഫിസിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങളിൽ ഈസറും ഒരു സഹപ്രവർത്തകനും ചേർന്ന് ഇയാളെ തള്ളിമാറ്റാൻ ശ്രമിക്കുന്നത് കാണാം. ഇതിനിടെ ഇയാൾ ബാഗിൽ നിന്ന് ഒരു ഷോട്ട്ഗൺ പുറത്തെടുക്കുന്നത് കണ്ടതോടെ ഈസറും സഹപ്രവർത്തകനും ഭയന്ന് ഓടുകയായിരുന്നു.
ഈസറും സഹപ്രവർത്തകനും പടിയിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അതീലാ അയിൻതാപ്ലി വെടിയുതിർത്തത്. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് നിലത്തുവീണ ഈസറിന് നേരെ പ്രതി രണ്ട് തവണ കൂടി വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റ ഉടൻ ആശുപത്രിയിലെ എമർജൻസി റൂമിലേക്ക് മാറ്റിയെങ്കിലും ഈസറിനെ രക്ഷിക്കാനായില്ല.
∙ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു
തുർക്കിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 30% പേർക്ക് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. തുർക്കിയിൽ ഇത് 40% വരെയാണ്.
…
