എന്‍.എം. വിജയന്റെ കുടിശ്ശിക അടച്ച് തീര്‍ത്ത് കെപിസിസി; ബത്തേരി അര്‍ബന്‍ ബാങ്കില്‍ തിരിച്ചടച്ചത് 63 ലക്ഷം രൂപ

0
198

ആത്മഹത്യ ചെയ്ത വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കുടിശിക അടച്ച് തീര്‍ത്ത് കെപിസിസി. 63 ലക്ഷം രൂപയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ കെപിസിസി തിരിച്ചടച്ചത്.

സെപ്തംബര്‍ 30ന് മുമ്പ് ബാധ്യത തീര്‍ത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞിരുന്നു. ഇതൊന്നും കുടുംബത്തിന്റെ ബാധ്യയല്ലെന്നും പാര്‍ട്ടിയ്ക്കു ഉണ്ടായ ബാധ്യതയാണെന്നും പത്മജ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഒത്തു തീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ ഒക്ടോബര്‍ രണ്ടിന് ഡിസിസിക്ക് മുന്നില്‍ സമരം നടത്തുമെന്നും പത്മജ അറിയിച്ചിരുന്നു.

വിഷയത്തില്‍ എന്‍.എം. വിജയന്റെ കുടുംബം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സംസാരിച്ചത് കരുതലോട് കൂടിയാണ്. വിഷമിക്കേണ്ട, ശക്തരായി മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും പത്മജ അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടിയാണ് തങ്ങളുടെ വീട് നിര്‍മിച്ചതെന്നും, എന്‍.എം. വിജയന്റെ കത്ത് കളവാണെന്ന് നേതൃത്വത്തില്‍ നിന്നുള്ള ആരെങ്കിലും പറയണമെന്നും നേരത്തെ കുടുംബം നേരത്തെ പറഞ്ഞിരുന്നു.

അതേസമയം എന്‍.എം. വിജയന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ ബാധ്യത കെപിസിസി ഏറ്റെടുക്കുമെന്നും അധ്യക്ഷന്‍ സണ്ണി ജോസഫും നേരത്തെ അറിയിച്ചിരുന്നു. ബാധ്യത തീര്‍ക്കാന്‍ ധാര്‍മികമായ ബാധ്യത പാര്‍ട്ടിക്കുണ്ടെന്നും എന്നാല്‍ അത് നിയമപരമായ ബാധ്യതയല്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.