ചെന്നൈ: കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടറെ കയ്യോടെ പിടികൂടി. പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്‌തത്. കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാളിന്റെ പരാതിയിലാണ് നടപടി.
മങ്കമ്മാളിന്റെ 16 വയസുള്ള മകൾ മേയ് മാസത്തിൽ സ്വന്തം ഇഷ്‌ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവിനെ വിവാഹം കഴിച്ചിരുന്നു. യുവതി നാലു മാസം ഗർഭിണിയായതോടെ സമീപമുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് സാമൂഹികക്ഷേമ വകുപ്പിനെ വിവരമറിയിച്ചു.
മങ്കമ്മാളിന്റെ പരാതിപ്രകാരം വീരമ്മാൾ ഇരുകുടുംബങ്ങളെയും വിളിപ്പിക്കുകയും ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്‌തു. കൈക്കൂലി നൽകാൻ തയാറാകാതിരുന്ന മങ്കമ്മാൾ ഡയറക്‌ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്‌ക്ഷൻ ഡിഎസ്‌പി നാഗരാജുവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വീരമ്മാളിനെ തെളിവുസഹിതം പിടികൂടാൻ പദ്ധതി തയാറാക്കി. മങ്കമ്മാളിൽ നിന്ന് പണം വാങ്ങുന്നതിനിടെ വീരമ്മാളിനെ വിജിലൻസ് സംഘം പിടികൂടി. തുടർന്ന് വീരമ്മാളിന്റെ അറസ്‌റ്റു രേഖപ്പെടുത്തുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
