ലക്നൗ: കാണാതായ 50 വയസ്സുകാരന്റെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ പെട്ടിയിൽ നിന്ന് കണ്ടെത്തി. ജുജാർ സിങ് എന്നയാളുടെ മൃതദേഹമാണ് കഷണങ്ങളാക്കി മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ എറ്റ ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം മുതൽ ജുജാർ സിങ്ങിനെ കാണാനില്ലായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
ജുജാർ സിങ്ങിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ അയൽവാസിയായ ഇന്ദ്രപാൽ സിങ്ങിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിലും പരിസരത്തുമായി പരിശോധന നടത്തവെ വലിയ പെട്ടിയിൽ നിന്ന് ജുജാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവം പ്രദേശത്താകെ പരിഭ്രാന്തി സൃഷ്ടിക്കുകയും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഇതേത്തുടന്ന് ഇന്ദ്രപാൽ സിങ്ങിന്റെ കുടുംബം ഓടി രക്ഷപ്പെട്ടുവെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകത്തിനു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
…..
