നിലത്തുവീണ യുവതിയെ വിവസ്ത്രയാക്കി; ഹോസ്റ്റലിൽ ലൈംഗികാതിക്രമം, യുവാവ് അറസ്റ്റിൽ

0
184

ബെംഗളൂരു: പിജി ഹോസ്റ്റലില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആന്ധ്രപ്രദേശ് സ്വദേശിയായ സായ് ബാബു ചെന്നുരു (37) ആണ് അറസ്റ്റിലായത്. സ്വകാര്യബാങ്ക് ജീവനക്കാരിയായ യുവതിയും പ്രതിയും ഒരേ പിജി കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പ്രതി യുവതിയുടെ മുറിയുടെ മുന്നിലെത്തി കോളിങ് ബെല്ലടിക്കുകയായിരുന്നു. 

സുഹൃത്താണെന്ന് കരുതിയാണ് യുവതി വാതില്‍ തുറന്നത്. എന്നാല്‍, വാതില്‍ തുറന്നയുടന്‍ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും അകത്തുകയറി വാതിൽ അടയ്ക്കുകയുമായിരുന്നു. ഇതിനുപിന്നാലെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. നിലത്തുവീണ യുവതിയെ വിവസ്ത്രയാക്കിയ ശേഷം മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നതായിരുന്നു പ്രതിയുടെ ആവശ്യം. യുവതി ഇതിനു വിസമ്മതിച്ചതോടെ കൊല്ലുമെന്നും അതിനുശേഷം താന്‍ ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി.

70,000 രൂപ ആവശ്യപ്പെട്ട പ്രതിയോട് ഇത്രയും പണം കൈയില്‍ ഇല്ലെന്നും അടുത്തദിവസം സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങി നല്‍കാമെന്നുമായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍, പ്രതി ബലമായി യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ വഴി 14,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയക്കുകയുമായിരുന്നു. സംഭവം പുറത്ത് അറിയിച്ചാൽ നഗ്നദൃശ്യങ്ങള്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കും എന്നായിരുന്നു പ്രതിയുടെ ഭീഷണി. യുവതിക്കെതിരേയും പിജി നടത്തിപ്പുകാര്‍ക്കെതിരേയും പ്രതിയായ സായ് ബാബുവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

യുവതിയും താനും കഴിഞ്ഞ രണ്ടുമാസമായി അടുപ്പത്തിലാണെന്നാണ് ഇയാളുടെ പരാതിയില്‍ പറയുന്നത്. സംഭവദിവസം യുവതിയുമായി വഴക്കുണ്ടായി താന്‍ പുറത്തു പോയി. രാത്രി പത്തരയോടെയാണ് തിരിച്ചെത്തിയത്. എന്നാല്‍, പിജി നടത്തിപ്പുകാരായ ശിവ, പ്രദീപ് എന്നിവരും മറ്റുമൂന്നുപേരും ചേര്‍ന്ന് തന്നെ മര്‍ദിച്ചു. കൈയിലും കാലിലും മുഖത്തും പരുക്കേറ്റു. മര്‍ദനമേറ്റ് താന്‍ ബോധരഹിതനായി. പിറ്റേദിവസം രാവിലെ പിജിയിലെ മറ്റുതാമസക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍പോയതെന്നും തുടര്‍ന്ന് പൊലീസിൽ വിവരം അറിയിച്ചുവെന്നും ആണ് യുവാവിന്റെ പരാതി.