ദിഷാ പഠാനിയുടെ വീടിന് നേരെയുള്ള വെടിവയ്പ്; പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്

0
221

ബോളിവുഡ് താരം ദിഷാ പഠാനിയുടെ വീടിന് നേരെ വെടിവയ്പ് നടത്തിയ രണ്ട് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചു. യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും ഡൽഹി പൊലീസും ചേർന്ന് നടത്തിയ എന്‍കൌണ്ടറിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയില്‍വെച്ചായിരുന്നു ഏറ്റുമുട്ടല്‍. റോഹ്തക് സ്വദേശിയായ രവീന്ദ്ര എന്ന കല്ലു, ഹരിയാന സോനിപത് സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. ഗോൾഡി ബ്രാർ, രോഹിത് ഗോദാര ഗുണ്ടാസംഘാംഗങ്ങളാണ് ഇരുവരും.

ഇക്കഴിഞ്ഞ സെപ്റ്റംബർ 12നാണ് ദിഷാ പഠാനിയുടെ ബറേലിയിലെ വീട്ടില്‍ ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് നടിയുടെ പിതാവ് ജഗദീഷ് പഠാനി പൊലീസിൽ പരാതി നൽകിയിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് അഞ്ച് ടീമുകളാണ് രൂപീകരിച്ചത്.

സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രോഹിത് ഗോദരയുടെ കീഴിലുള്ള ഗോൾഡി ബ്രാർ ഗ്യാങ് നേരത്തേ തന്നെ പ്രതികരിച്ചിരുന്നു. ദേവതകളെയും സനാതന ധർമത്തെയും അപമാനിക്കുന്നത് അനുവദിക്കില്ലെന്നും വെടിവയ്പ്പ് ഒരു ട്രെയിലർ മാത്രമാണെന്നും സംഘത്തിലെ അംഗമായ വീരേന്ദ്ര ചരൺ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആത്മീയ നേതാവായ പ്രേമാനന്ദ് മഹാരാജിനെ ദിഷ പഠാനി അപമാനിച്ചുവെന്നും പോസ്റ്റിൽ വീരേന്ദ്ര ചരൺ അവകാശപ്പെട്ടു. “അടുത്ത തവണ, അവളോ മറ്റാരെങ്കിലുമോ നമ്മുടെ മതത്തോട് അനാദരവ് കാണിച്ചാൽ, അവരെ അവരുടെ വീട്ടിൽ നിന്ന് ജീവനോടെ പോകാൻ ഞങ്ങൾ അനുവദിക്കില്ല,” എന്നും വീരേന്ദ്ര ഭീഷണി മുഴക്കിയിരുന്നു.

“ഈ സന്ദേശം അവർക്കുവേണ്ടി മാത്രമല്ല, എല്ലാ സിനിമാ കലാകാരന്മാർക്കും അവരുമായി ബന്ധപ്പെട്ട ആളുകൾക്കും വേണ്ടിയുള്ളതാണ്. ഭാവിയിൽ ആരെങ്കിലും നമ്മുടെ മതത്തോടും സന്യാസിമാരോടും ബന്ധപ്പെട്ട് ഇത്തരം അനാദരവ് കാണിച്ചാൽ, അതിൻ്റെ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകുക. നമ്മുടെ മതത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് മതവും മുഴുവൻ സമൂഹവും എല്ലായ്പ്പോഴും ഒന്നാണ്, അവരെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ കടമ,” എന്നും വീരേന്ദ്ര ചരൺ കുറിച്ചിരുന്നു.