ദുബായ്: ബോളർമാർ തളിച്ചിട്ടവരുടെ മേൽ അവസാന ‘ആണി’ അടിക്കുന്ന ചുമതല മാത്രമേ ബാറ്റർമാർക്കുണ്ടായിരുന്നുള്ളൂ. അതു ഭംഗിയായ തീർത്ത ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റിന്റെ മിന്നും ജയം. പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 15.5 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടക്കുകയായിരുന്നു.
ടോപ് സ്കോററായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (37 പന്തിൽ 47*) മുന്നിൽനിന്നു നയിച്ചപ്പോൾ അഭിഷേക് ശർമ (13 പന്തിൽ 31), തിലക് വർമ (31 പന്തിൽ 31), ശുഭ്മാൻ ഗിൽ (7 പന്തിൽ 10), ശിവം ദുബൈ (7 പന്തിൽ 10*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സംഭാവനകൾ. ഇതോടെ ഏഷ്യാ കപ്പ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം ഇന്ത്യ നിലനിർത്തുകയും ചെയ്തു. 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
