ദുബായ്: ഇന്ത്യ-പാകിസ്താന്‍ ഏഷ്യാകപ്പ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ശനിയാഴ്ച പരിശീലനത്തിനിടെ താരത്തിന്റെ കൈയ്ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. പരിക്കിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
പരിക്കേറ്റയുടനെ തന്നെ ഇന്ത്യയുടെ ഫിസിയോ സംഘം താരത്തിന്റെ സമീപമെത്തി പരിശോധിച്ചു. പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മിനിറ്റുകള്‍ക്ക് ശേഷം താരം വീണ്ടും നെറ്റ്‌സില്‍ പരിശീലനം തുടര്‍ന്നു. നായകന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും ഗില്ലുമായി സംസാരിക്കുകയും ചെയ്തു. ഗില്ലിനെ ഫിസിയോ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
പരിക്ക് ഗുരുതരമാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഗില്ലിന് ഞായറാഴ്ച വിശ്രമം അനുവദിച്ചാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിങ് റോളില്‍ എത്തിയേക്കും. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജു യുഎഇക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയിരുന്നില്ല. താരത്തെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാനാണ് തീരുമാനമെടുത്തിരുന്നത്. അതേസമയം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഗില്‍ ഒമ്പത് പന്തില്‍ നിന്ന് 20 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ആദ്യ മത്സരത്തിൽ യുഎഇയെ ഒൻപത് വിക്കറ്റിന് തകർത്താണ് ഇന്ത്യ വരുന്നതെങ്കിൽ ഒമാനെതിരേ 93 റൺസിന്റെ കൂറ്റൻ ജയവുമായാണ് പാകിസ്താന്റെ വരവ്. ഇന്നത്തെ മത്സരഫലം എ ഗ്രൂപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിനാൽ ഇരുടീമുകളും ആവേശത്തിലാണ്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രാദേശിക സമയം ആറരമണിക്കാണ് (ഇന്ത്യൻ സമയം രാത്രി എട്ടുമണി) മത്സരം.
