മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. ഫിറോസിന്റേത് റിവേഴ്സ് ഹവാല നടത്തുന്ന കമ്പനിയെന്ന് കെ ടി ജലീൽ ഫേസ്ബുക്കിലൂടെ വിമർശിച്ചു. കെ ടി ജലീലിൽ മനോനില തെറ്റിയ നേതാവാണെന്നും ചികിത്സ നൽകണമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി പി അഷ്‌റഫലി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തിന്റെ തുടർച്ചയായാണ് കെ ടി ജലീലിലിന്റെ വിമർശനം. ദുബായിലെ ഫോർച്യൂൺ ഹൗസിംഗ് എന്ന കമ്പനിയിൽ ഫിറോസ് അടക്കം മൂന്ന് മാനേജർമാർ മാത്രമാണ് ജീവനക്കാരായി ഉള്ളതെന്നും ഇത് റിവേഴ്സ് ഹവാലാ ലക്ഷ്യമിട്ട് നടത്തുന്ന സ്ഥാപനമാണ് എന്നാണ് ജലീൽ ആരോപിക്കുന്നത്. ഒളിച്ചിരിക്കാതെ പുറത്തുവന്നു മറുപടി പറയാനും ജലീൽ ഫിറോസിനെ വെല്ലുവിളിച്ചു.
കഴിഞ്ഞദിവസം തനിക്ക് പങ്കാളിത്തം ഉണ്ട് എന്ന് ആരോപിച്ച സ്വകാര്യ റസ്റ്റോറന്റിൽ ജലീൽ എത്തിയത്. ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച ഫിറോസ് നന്ദി പറഞ്ഞ് പരിഹസിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ജലീലിന്റെ പുതിയ പോസ്റ്റ്. എന്നാൽ ജലീലിന് ഭ്രാന്താണ് എന്ന് പ്രതികരണമാണ് യൂത്ത് ലീഗ് ദേശീയ നേതൃത്വം നടത്തുന്നത്.
സമൂഹമാധ്യമത്തിലൂടെ പോസ്റ്റുകളെ ചൊല്ലി ലീഗ് സിപിഎം അണികൾ തമ്മിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്. എന്നാൽ ജലീലിന്റെ വാദങ്ങൾ പി കെ ഫിറോസ് ഏറ്റെടുത്തിട്ടില്ല. ഫിറോസ് വിദേശത്ത് ഒരു പരിപാടിയിൽ മറുപടി ഒരുതവണ നൽകിയെങ്കിലും കൂടുതൽ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. വിദേശത്ത് നിന്ന് തിരിച്ചെത്തിയശേഷം തുടർ മറുപടികൾ ഉണ്ടാകുമെന്നാണ് അറിയിക്കുന്നത്.