മീററ്റ്: നഗ്നരായി എത്തി ഭീതി പരത്തുക. ഒറ്റയ്ക്കാണെന്ന് കണ്ടാൽ സ്ത്രീകളെ വലിച്ചിഴച്ച് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുക. സിനിമാകഥകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു സംഘത്തെ കുറിച്ചുള്ള ഭീതിയിലാണ് ഉത്തർപ്രദേശിലെ മീററ്റിന് സമീപമുള്ള ഗ്രാമങ്ങൾ.
നഗ്നരായി സംഘം ചേർന്ന് എത്തുന്നതുകൊണ്ട് ഗ്രാമവാസികൾ ഈ അക്രമിസംഘത്തിന് ‘ന്യൂഡ് ഗാങ്’ അഥവാ ‘നഗ്നസംഘം’ എന്നു പേര് നൽകി. തുടരെ തുടരെ സ്ത്രീകൾക്കെതിരെ ആക്രമണം ഉണ്ടായതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെ ആക്രമി സംഘത്ത കുറിച്ച് കാര്യമായ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇപ്പോൾ ഡ്രോണുകൾ ഉപയോഗിച്ച് ഗ്രാമത്തിലെ കൃഷിയിടങ്ങളിലും ആൾപാർപ്പില്ലാത്ത വിജനമായ മേഖലകളിലും തിരച്ചിൽ നടത്തുകയാണ് മീററ്റ് പൊലീസ്.
ദൗറലയിലെ പെൺകുട്ടിയ്ക്കു നേരെയാണ് ആദ്യം അക്രമമുണ്ടായത്. നീണ്ട കട്ടി മുടിയുമുള്ള രണ്ടു യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാക്കൾ നഗ്നരായിരുന്നുവെന്നും വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും പെൺകുട്ടി പറയുന്നു. ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതി ആദ്യഘട്ടത്തിൽ പൊലീസ് കേസിന് കാര്യമായ ഗൗരവം നൽകിയിരുന്നില്ല. എന്നാൽ വൈകാതെ സംഗതി മാറി.
ഭരാല ഗ്രാമത്തിൽ നിന്നുള്ള വീട്ടമ്മയായ സ്ത്രീയാണ് നഗ്നസംഘത്തിന്റെ അടുത്ത ആക്രമണത്തിന് ഇരയായത്. ജോലിസ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകുകയായിരുന്ന സ്ത്രീയെ വഴിയിൽ വച്ച് രണ്ടു യുവാക്കൾ ചേർന്ന് ബലമായി തൊട്ടടുത്ത വയലിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സ്ത്രീ ഉച്ചത്തിൽ നിലവിളിക്കുകയും യുവാക്കളിൽ നിന്ന് രക്ഷപ്പെട്ട് ഓടുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമവാസികളാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. നഗ്നസംഘമാണ് തന്നെ ആക്രമിച്ചതെന്ന് സ്ത്രീ ഗ്രാമീണരോട് പറഞ്ഞു. ഇതോടെ ഗ്രാമവാസികൾ എല്ലാ വശങ്ങളിൽ നിന്നും വയലുകൾ വളഞ്ഞെങ്കിലും നഗ്നസംഘം അവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. യുവാക്കൾ രണ്ടുപേരും വിവസ്ത്രരായിരുന്നുവെന്നും ഇരുവർക്കും നീളമുള്ള കട്ടി മുടിയുണ്ടായിരുന്നുവെന്നും സ്ത്രീ പറഞ്ഞു.