കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു

0
8
പ്രതീകാത്മക ചിത്രം

ലക്നൗ: കൂട്ടബലാത്സംഗത്തിന് ഇരയായ പെൺ‌കുട്ടി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു. വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 2024 ഡിസംബറിൽ ചൗബേപുരിൽ ബലാത്സംഗത്തിന് ഇരയായ പതിനാറുകരി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്.  

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടു പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട്, പ്രതികൾ സ്വതന്ത്രമായി ചുറ്റിത്തിരിയുകയാണെന്ന് ആരോപിച്ച പെൺകുട്ടി മറ്റ് അഞ്ചു പേർ കൂടി തന്നെ ബലാത്സംഗം ചെയ്തതായും പറഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടത്.

ബന്ധുക്കൾ ഓട്ടോറിക്ഷയിൽ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് പെൺ‌കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. യാത്രാമധ്യേ പ്രസവിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ പെൺ‌കുട്ടിയെ അവിടെ നിന്ന് വാരാണസിയിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. 

ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർമാർ അമ്മയെയും കുഞ്ഞിനെയും ചികിത്സിക്കുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. തുടർന്ന് പെൺകുട്ടി തന്റെ അമ്മാവന്റെ ഗ്രാമത്തിലെത്തി. അവിടെ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നു പേരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. രാവിലെ കുഞ്ഞ് പൂർണമായും ആരോഗ്യവതി ആയിരുന്നുവെന്നും പെട്ടെന്നായിരുന്നു മരണമെന്നും ആണ് ബന്ധുക്കൾ പറയുന്നത്.