കോപ്പിയടി പിടിച്ചതിന് വിദ്യാർഥിനികളുടെ പീഡന പരാതി; അധ്യാപകനെ കോടതി വിട്ടയച്ചു

0
8

തൊടുപുഴ: കോപ്പിയടി പിടിച്ചതിന് അഡിഷനൽ ചീഫ് എക്സാമിനർക്കെതിരെ വിദ്യാർഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജി ലൈജുമോൾ ഷെരീഫാണു പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട പ്രഫ. ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കിയത്.

മൂന്നാർ ഗവ. കോളജിൽ 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ 5നും ഇടയിൽ നടന്ന എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷാ ഹാളിൽ കോപ്പിയടിച്ച 5 വിദ്യാർഥിനികളെ അഡിഷനൽ ചീഫ് എക്സാമിനറും കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ പ്രഫ. ആനന്ദ് പിടികൂടിയിരുന്നു.

സംഭവം സർവകലാശാലയിലേക്കു റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി. എന്നാൽ പിടിക്കപ്പെട്ടവർ എസ്എഫ്ഐ പ്രവർത്തകരായിരുന്നതിനാൽ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയാറായില്ല. തുടർന്ന് 5 വിദ്യാർഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി. 4 വിദ്യാർഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് 4 കേസുകളെടുത്തു. 2 കേസുകളിൽ അധ്യാപകനെ നേരത്തേ വിട്ടയച്ചിരുന്നു. മറ്റു 2 കേസുകളിൽ 3 വർഷം തടവിനു ശിക്ഷിച്ചു. 

 അതു ചോദ്യം ചെയ്തു സമർപ്പിച്ച അപ്പീലിലാണു തൊടുപുഴ അഡിഷനൽ സെഷൻസ് കോടതിയുടെ വിധി. പരാതിക്കാരെയും പൊലീസിനെയും കോടതി വിമർശിച്ചു. പീഡനക്കേസിൽ കുടുക്കി പക വീട്ടാനുള്ള ശ്രമത്തിനു പ്രിൻസിപ്പൽ കൂട്ടുനിന്നെന്നും കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആനന്ദ് വിശ്വനാഥനു വേണ്ടി അഭിഭാഷകരായ എസ്.അശോകൻ, ഷാജി ജോസഫ്, റെജി ജി.നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാർ, അഭിജിത് സി.ലാൽ എന്നിവർ ഹാജരായി.