‘മോദിയുടെ ജനപ്രീതി ഇടിയുന്നു; സർക്കാരിനോടും ജനത്തിന് അതൃപ്തി’: സര്‍വേ ഫലം പുറത്ത്

0
98

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവെന്ന് സര്‍വേ ഫലം. ഓഗസ്റ്റിൽ ഇന്ത്യ ടുഡേ നടത്തിയ ‘സി വോട്ടര്‍ മൂഡ് ഓഫ് ദ് നേഷന്‍’ എന്ന സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സമാന സര്‍വേയില്‍ 62 ശതമാനം പേർ മോദിയുടെ പ്രകടനം ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ 6 മാസങ്ങൾക്കു ശേഷം നടത്തിയ സർവേയിൽ ഇത് 58 ശതമാനമായി കുറഞ്ഞു. 

എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായെന്നും സര്‍വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ 62.1 ശതമാനം ആളുകൾ എന്‍ഡിഎയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഓഗസ്റ്റിലെ സർവേയിൽ ഇത് കുത്തനെ ഇടിഞ്ഞു. 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15.3 ശതമാനം ആളുകൾ എൻഡിഎ സര്‍ക്കാരിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കി. ഫെബ്രുവരിയില്‍ ഇത് 8.6 ശതമാനമായിരുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 2.7 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

സര്‍വേയില്‍ പ്രതികരിച്ചവരില്‍ 34.2 ശതമാനം പേര്‍ നരേന്ദ്ര മോദിയുടെ മൂന്നാം ഭരണകാലത്തെ ഇതുവരെയുള്ള പ്രകടനം ‘മികച്ചത്’ എന്ന് വിലയിരുത്തി. ഫെബ്രുവരിയിലെ സര്‍വേയില്‍ 36.1 ശതമാനം പേര്‍ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു. ഇത്തവണ പ്രകടനം ‘നല്ലത്’ എന്ന് വിലയിരുത്തിയത് 23.8 ശതമാനം പേരാണ്. 12.7 ശതമാനം പേര്‍ മോദിയുടെ പ്രകടനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. 12.6 ശതമാനം പേർ പ്രധാനമന്ത്രിയുടെ പ്രകടനം മോശമാണെന്നും അഭിപ്രായപ്പെട്ടു. പ്രകടനം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടത് 13.8 ശതമാനം ആളുകളാണ്.