ഭർത്താവ് അകലുമോയെന്ന് ഭയം, പേരക്കുട്ടിയുടെ ട്യൂഷൻ ഫീസെടുത്ത് ചുളിവ് മാറ്റൽ ‘ചികിത്സ’; വീട്ടമ്മയുടെ പണം പോയി

0
143

ബെയ്ജിങ്: മുഖത്തെ ചുളിവുകൾ മാറ്റാൻ ‘ചികിത്സയ്ക്ക്’ വിധേയയായ സ്ത്രീയ്ക്ക് പേരക്കുട്ടിയുടെ ട്യൂഷൻ ഫീസ് ഉൾപ്പെടെ സമ്പാദ്യം മുഴുവൻ നഷ്ടമായി. താമസിക്കുന്ന ഫ്ലാറ്റിലെ തെറപ്പി സെന്ററിന്റെ ഉടമയാണ് കിയുവിനെ (58) അടുത്തുള്ള പ്ലാസ്റ്റിക് സർജറി ക്ലിനിക്കിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഭർത്താവ് തന്നിൽനിന്ന് അകലാതിരിക്കാനാണ് സർജറി ചെയ്യാൻ കിയു തീരുമാനിച്ചത്. ചികിത്സയിലൂടെ 8,600 ഡോളറാണ് (ഏകദേശം 7.15 ലക്ഷം രൂപ) നഷ്ടമായത്.

കിയുവിന്റെ മുഖത്ത് ഒരുപാട് ചുളിവുകളുണ്ടെന്നും അത് ദോഷം ചെയ്യുമെന്നും ഒരു സർജൻ പറഞ്ഞു വിശ്വസിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണുകൾക്ക് ചുറ്റുമുള്ള ചുളിവുകൾ ഭർത്താവ് അവരെ വഞ്ചിക്കുന്നതിന്റെ സൂചനയാണെന്നും ഭർത്താവിനു ഭാഗ്യമുണ്ടാകാൻ അവ നീക്കം ചെയ്യണമെന്നും സർജൻ പറഞ്ഞു. പുരികങ്ങൾക്ക് ഇടയിലുള്ള ചുളിവുകൾ നീക്കം ചെയ്യുന്നത് കുട്ടികൾക്ക് ഭാഗ്യം കൊണ്ടുവരുമെന്നും അവരെ വിശ്വസിപ്പിച്ചു.

ക്ലിനിക്കിലെ ജീവനക്കാർ നിർബന്ധിച്ച് പണം അടപ്പിച്ചെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. ചികിത്സക്ക് ശേഷം കിയുവിന് തലവേദനയും വയറ്റിൽ അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടർന്നാണ്, കിയുവിന്റെ മകൾക്ക് ചികിത്സയുടെ കാര്യം മനസ്സിലായത്. വായ തുറക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു കിയു. തന്റെ അമ്മയെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് കിയുവിന്റെ മകൾ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ, ക്ലിനിക്ക് അത് നിരസിക്കുകയും നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ചികിത്സയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്.