തെക്കൻ ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ആക്രമണം; 15 മരണം

0
153

ജറുസലം: തെക്കൻ ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 15 പേർ മരിച്ചു. റോയിട്ടേഴ്സ് ക്യാമറാമാനും അസോസിയറ്റ് പ്രസിന്റെയും അൽ ജസീറയുടെയും എൻബിസിയുടെയും ജേണലിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്.

ആദ്യത്തെ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. ഇസ്രയേല്‍ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫിസും പ്രതികരിച്ചിട്ടില്ല.

പ്രദേശത്തു കനത്ത പുക ഉയർന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്നലെ കുട്ടികളടക്കം 63 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ 8 പേർ കൂടി പട്ടിണിമൂലം മരിച്ചു. ഇതോടെ 115 കുട്ടികളടക്കം പട്ടിണിമരണം 289 ആയി. ഗാസ സിറ്റിയിലെ സെയ്തൂൺ, ഷെജയ്യ പട്ടണങ്ങളിൽ ഒട്ടേറെ വീടുകളും റോഡുകളും ബോംബിട്ടുതകർത്തു. ജബാലിയ പട്ടണത്തിലും രാത്രിമുഴുവനും ബോംബിങ് തുടർന്നു. ഈ മേഖലകൾ വളഞ്ഞ ഇസ്രയേൽ ടാങ്കുകൾ കനത്ത ഷെല്ലാക്രമണവും നടത്തി. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 62,622 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്.