കോട്ടയം: ലോട്ടറി വിൽപനക്കാരിയുടെ പക്കൽനിന്നു 120 ടിക്കറ്റുകൾ യുവാവ് തട്ടിയെടുത്തു. ഫലം വന്നപ്പോൾ തട്ടിയെടുത്തതിൽ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനവും.
കുടുംബം പുലർത്താൻ ലോട്ടറിക്കച്ചവടത്തിനിറങ്ങിയ കോതനല്ലൂർ ചേരിചട്ടിയിൽ രാജി രാജുവാണു മോഷണത്തിനിരയായത്. 50 രൂപ വീതം വിലയുള്ള ലോട്ടറി ടിക്കറ്റാണു മോഷണം പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏറ്റുമാനൂർ പേരൂർക്കവലയിലാണു സംഭവം.
ലോട്ടറി വാങ്ങാനെന്ന പേരിലെത്തിയ യുവാവ് ധനലക്ഷ്മി ലോട്ടറിയുടെ ടിക്കറ്റ് തട്ടിയെടുത്ത് ഓടി. രാജി പിന്നാലെ ഓടിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. രാജി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ശനിയാഴ്ച എത്താനായിരുന്നു മറുപടി. ഇന്നലെ ഫലം വന്നപ്പോൾ, തട്ടിപ്പറിച്ചുകൊണ്ടുപോയ ടിക്കറ്റിൽ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനം.
ടിക്കറ്റിന്റെ പിന്നിൽ കോതനല്ലൂരിലെ മാതാ ഏജൻസിയുടെ പേരു സീൽ ചെയ്തിട്ടുണ്ടെന്നു രാജി പറയുന്നു. രാജിയും ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത ഭർത്താവ് രാജുവും 13 വർഷമായി ലോട്ടറിക്കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്. രാജു കോതനല്ലൂരിലാണു വിൽപന നടത്തുന്നത്. ഇവർക്ക് 3 മക്കളുണ്ട്.
