കോഴിക്കോട്: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി ഇടപെട്ടതില്‍ പ്രതികരണവുമായി സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാര്‍. ചിലർ ക്രെഡിറ്റ് സമ്പാദിക്കാനായി എന്തൊക്കെയോ ചെയ്തുവെന്നും നമുക്ക് ക്രെഡിറ്റ് വേണ്ടെന്നും കാന്തപുരം പറഞ്ഞു.
‘നല്ലവരായ എല്ലാവരും അതിനെ സ്വാഗതം ചെയ്തു. അതിനിടെ ചിലര്‍ ക്രെഡിറ്റ് സമ്പാദിക്കാന്‍ വേണ്ടി എന്തൊക്കയോ പറഞ്ഞു. നമുക്ക് ആരുടെയും ക്രെഡിറ്റൊന്നും വേണ്ട. അതൊക്കെ അവര് എടുത്തോട്ടെ’, കാന്തപുരം പറഞ്ഞു.
മുസ്ലിംകള്‍ ആണെന്നതിന്റെ പേരില്‍ നമ്മളെ ആരും ഇവിടെ നിന്ന് ഇറക്കിവിടില്ല. അങ്ങനെ ആരും പേടിക്കേണ്ടതില്ല. ഒരു മതത്തിന്റെയും ആശയങ്ങള്‍ ആരിലും അടിച്ചേല്‍പ്പിക്കരുത്. പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക് ആശ്വാസവും സമാധാനവും തുല്യതയും ലഭിക്കാനായി ഏവരും ഇടപെടണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. കല്ലേക്കാട് സംഘടിപ്പിച്ച 32-ാമത് എസ്എസ്എഫ് കേരള സാഹിത്യോത്സവത്തിൻ്റെ സമാപന സംഗമത്തിലായിരുന്നു പ്രതികരണം.