അഥീനയുടെ നമ്പർ ബ്ലോക്ക് ചെയ്തു, കോൺഫറൻസ് കോൾ ചെയ്ത് അൻസിലിനെ വീട്ടിലേക്ക് വരുത്തി; കളനാശിനി കലക്കിയത് എനർജി ‍ഡ്രിങ്കിൽ

0
218

കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിനെ കൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺസുഹൃത്തായ അഥീന എനർജി ‍ഡ്രിങ്കിൽ കളനാശിനി കലക്കി നൽകുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. അഥീനയുടെ വീട്ടിൽനിന്ന് എനർജി ഡ്രിങ്കിന്റെ കാലി കാനുകൾ കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അൻസിലിനെ വീട്ടിലേക്ക് വരുത്താൻ നിരന്തരം അഥീന ഫോൺ വിളിച്ചിരുന്നു എന്നതിനും പൊലീസിന് തെളിവുകൾ ലഭിച്ചു.

ടിപ്പർ ഡ്രൈവറായ അൻസിലും (38) അഥീന (30)യും തമ്മില്‍ ഏറെ നാളായി അടുപ്പമുണ്ടായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അൻസിൽ‍. അഥീനയെ സംശയിച്ചു തുടങ്ങിയതോടെ അൻസിൽ ഉപദ്രവമാരംഭിച്ചു. ഇതിനിടെ അഥീന പൊലീസിനെ സമീപിക്കുകയും പരാതിയിൽ കേസാവുകയും ചെയ്തതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അൻസിൽ ശ്രമിച്ചു.

കോടതിയിൽ അഥീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അൻസിൽ പണം നൽകിയില്ല. പലപ്പോഴായി മൂന്നുലക്ഷം രൂപ അഥീനയിൽനിന്നു കൈപ്പറ്റുകയും ചെയ്തു. ഉപദ്രവം വർധിച്ചതോടെ ബന്ധത്തിൽനിന്നു പിന്മാറാൻ അഥീന ശ്രമിച്ചെങ്കിലും അൻസിൽ തയാറായില്ല. ഇതോടെയാണ് അൻസിലിനെ കൊലപ്പെടുത്താൻ അഥീന തീരുമാനമെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

കോതമംഗലത്തുനിന്നു ഗൂഗിൾ പേ വഴി പണം നൽകിയാണ് കളനാശിനി അഥീന വാങ്ങിയത്. ജൂലൈ 29ന് അഥീന പലതവണ അൻസിലിനെ വിളിച്ചിരുന്നു. ഫോൺ എടുക്കാൻ തയാറാകാതിരുന്ന അൻസിൽ, അഥീനയുടെ നമ്പർ ബ്ലോക് ചെയ്തു. തുടർന്ന് അഥീന ഒരു സുഹൃത്തിനെ വിളിച്ച് കോൺഫറൻസ് കോൾ വഴി അൻസിലിനോട് സംസാരിക്കുകയും വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. അൻസിൽ മദ്യപിക്കില്ല. എന്നാൽ മറ്റെന്തോ ലഹരി ഉപയോഗിച്ചാണ് അൻസിൽ എത്തിയതെന്നാണ് അഥീന നൽകിയിക്കുന്ന മൊഴി. ജൂലൈ 30ന് പുലർച്ചെ നാലിന് വീട്ടിലെത്തിയ അൻസിലിന് അഥീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകി.

ഇടുക്കിയിൽ അഞ്ചുവയസ്സുകാരി കാറിനുള്ളിൽ മരിച്ച നിലയിൽ
അരമണിക്കൂറിനകം കുഴഞ്ഞുവീണ അൻസിൽ പൊലീസിനെ ഫോണിൽ വിളിച്ചു. ഇതുകണ്ട അഥീന ഫോൺ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് എറിഞ്ഞു. പിന്നീട് പൊലീസിനെയും അൻസിലിന്റെ ബന്ധുക്കളെയും അഥീന തന്നെ വിളിച്ചു. ബന്ധുക്കളെത്തിയാണ് അൻസിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് പോകുംവഴി ‘അവൾ എന്നെ ചതിച്ചു’ എന്ന് അൻസിൽ പറഞ്ഞതാണ് മരണമൊഴി.

അൻസിലിന്റെ മരണശേഷം പൊലീസ് നടത്തിയ പരിശോധനയിൽ വീടിനുസമീപത്തുനിന്ന് എനർജി ഡ്രിങ്കിന്റെ കാനും ഫോണും കണ്ടെടുത്തിരുന്നു. ഏറെനാളത്തെ ആസൂത്രത്തിനൊടുവിലാണ് കൊലപാതകമെങ്കിലും മറ്റാരുടെയും സഹായം അഥീനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കളനാശിനി വാങ്ങിയ കടയിലും വീട്ടിലും എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായതോടെ അദീനയെ ഇന്നു വീണ്ടും റിമാൻഡ് ചെയ്തു.