നാൽപതാം വയസ്സിൽ‌ സ്വപ്നസാഫല്യം; ട്രഷറി വകുപ്പിൽ ജൂനിയർ അക്കൗണ്ടന്റ് ചുമതലയേറ്റ് റജിന

0
233

മലപ്പുറം: തളരാത്ത പോരാട്ടവീര്യം കൊണ്ട്, സർക്കാർ ജോലിയെന്ന ലക്ഷ്യം സഫലീകരിച്ച സന്തോഷത്തിലാണു പൊന്നാനി പുഴമ്പ്രം സ്വദേശി ചെറിയപറമ്പിൻ റജിന. കോവിഡ് കാലത്തെ ക്വാറന്റീൻ സമയം പഠനസമയമാക്കിമാറ്റി. ഇപ്പോൾ ട്രഷറി വകുപ്പിൽ ജൂനിയർ അക്കൗണ്ടന്റ് സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് ഈ 40 വയസ്സുകാരി.

2019 മുതൽ തുടർച്ചയായി പി‌എസ്‌സി പരീക്ഷകളെഴുതി. ഇരുപതോളം ഷോർട്‌ലിസ്റ്റുകളിലും എട്ടു റാങ്ക് ലിസ്റ്റുകളിലും റജിന ഉൾപ്പെട്ടിട്ടുണ്ട്. റവന്യു വകുപ്പിൽ ഓഫിസ് അറ്റൻഡന്റ്, ട്രഷറി വകുപ്പിൽ ജൂനിയർ അക്കൗണ്ടന്റ് എന്നീ സ്ഥാനത്തേക്ക് ഒരുമിച്ചുവന്ന നിയമന ഉത്തരവിൽനിന്നു ട്രഷറി വകുപ്പ് റജിന തിരഞ്ഞെടുത്തു.

വർഷങ്ങൾക്കു മുൻപ്, ഭർത്താവുമൊന്നിച്ചു പ്രവാസജീവിതം നയിക്കുന്ന സമയത്തു നാട്ടിൽ വന്നപ്പോൾ  നേരമ്പോക്കിനു പിഎസ്‌സി പരീക്ഷയെഴുതി. കോഴിക്കോട് ജില്ലയിലെ ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും റാങ്ക് താഴെ ആയതിനാൽ നിയമനം കിട്ടാതെ പോയി.

പ്രവാസജീവിതം നിർത്തി നാട്ടിലെത്തിയപ്പോൾ, 2018ൽ പൊന്നാനിയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിൽ ആറു മാസത്തെ സൗജന്യ പരിശീലനമാണ് ഇവരെ മത്സരപരീക്ഷകൾ ആത്മവിശ്വാസത്തോടെ നേരിടാൻ പര്യാപ്തമാക്കിയത്.

മൂന്നു മാസങ്ങൾക്കുമുൻപാണു മാതാവ് മരിച്ചത്. ജോലി കിട്ടിയ സന്തോഷം പങ്കിടാൻ ഉമ്മയില്ലല്ലോ എന്നതു മാത്രമാണു സങ്കടം. ഇന്ത്യൻ പോസ്റ്റൽ സർവീസിൽനിന്നു നാൽപതു വർഷത്തെ സേവനത്തിനുശേഷം, തിരൂർ ഹെഡ് പോസ്റ്റ് മാസ്റ്റർ ആയി വിരമിച്ച കുറ്റിപ്പുറം സ്വദേശി അണ്ണത്ത് അബ്ദുറഹിമാന്റെയും ഭാര്യ, പരേതയായ ഉമ്മു കുത്സുവിന്റെയും ഇളയ മകളാണ്.  റജിനയുടെ ഭർത്താവ് പൊന്നാനി പുഴമ്പ്രം സ്വദേശി സി.പി.അബ്ദുൽ ബഷീർ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനാണ്. മക്കൾ: ലൈഹ, മുഹമ്മദ് അഫ്ത്താബ്, ലൈബ.