മുംബൈ: ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരനെ മർദ്ദിച്ച സഹയാത്രകിനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. മുംബൈ-കൊൽക്കത്ത വിമാനത്തിലാണ് സംഭവം. മുംബൈയിൽ നിന്ന് വിമാനം പറക്കാൻ തയ്യാറെടുക്കവെ പരിഭ്രാന്തനായ ഒരു യുവാവ് വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരയുകയും ഇടനാഴിയിലൂടെ നടക്കുകയുമായിരുന്നു. തന്റെ സീറ്റിനു മുന്നിലുടെ നടന്നുപോകുമ്പോൾ ഒരു യാത്രക്കാരൻ പരിഭ്രാന്തനായ ഈ യുവാവിനെ മർദ്ദിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വിമാനത്തിലെ മറ്റൊരു യാത്രക്കാരനാണ് വിഡിയോ പകർത്തിയത്. പരിഭ്രാന്തനായ യുവാവിനെ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങൾ പരിചരിക്കുകയും വിമാനത്തിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ‘സർ, ദയവായി ഇത് ചെയ്യരുത്’ എന്ന് എയർ ഹോസ്റ്റസ് മർദ്ദിച്ച വ്യക്തിയോട് പറയുന്നത് വിഡിയോയിൽ കാണാം. എന്തിനാണ് നിങ്ങൾ അവനെ അടിച്ചതെന്ന് വിഡിയോ റെക്കോർഡ് ചെയ്ത ആളും ചോദിക്കുന്നുണ്ട്.
അവൻ കാരണമാണ് ഞങ്ങൾ പ്രശ്നം നേരിടുന്നത് എന്നായിരുന്നു മർദ്ദിച്ച വ്യക്തിയുടെ മറുപടി. നമ്മളെല്ലാവരും പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്, പക്ഷേ അവനെ അടിക്കുകയല്ല ചെയ്യേണ്ടതെന്നാണ് യാത്രക്കാരിൽ ചിലർ തല്ലിയ വ്യക്തിയോട് പറഞ്ഞത്. യുവാവിനു പാനിക് അറ്റാക്ക് സംഭവിച്ചതാണെന്നും വെള്ളം കൊണ്ടുവരാൻ എയർ ഹോസ്റ്റസ് പറയുന്നതും വിഡിയോയിൽ കേൾക്കാം. യുവിവാനെ തല്ലിയ സഹയാത്രികനെ തള്ളി ഇൻഡിഗോ പ്രസ്താവനയിറക്കി.
ഇത്തരം പെരുമാറ്റം പൂർണമായും അസ്വീകാര്യമാണെന്നും തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും അന്തസും അപകടപ്പെടുത്തുന്ന ഏതൊരു നടപടിയെയും ശക്തമായി അപലപിക്കുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. യുവാവിനെ മർദ്ദിച്ച വ്യക്തിയെ സുരക്ഷാ അധികാരികൾക്ക് കൈമാറിയെന്നും ഇൻഡിഗോ അറിയിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച്, ഉത്തരവാദിത്തപ്പെട്ട ഏജൻസികളെയെല്ലാം വിവരം അറിയിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
