ബലാത്സംഗക്കേസിൽ പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ

0
266

കർണാടക: ലൈംഗിക പീഡനക്കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് ബെംഗളൂരു പ്രത്യേക കോടതി. ബെംഗളൂരു പ്രത്യേക കോടതി നാളെ ശിക്ഷാവിധി പ്രസ്താവിക്കും. കേസ് രജിസ്റ്റർ ചെയ്ത് 14 മാസങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. കോടതിയിൽ വികാരാധീനനായി പ്രത്യക്ഷപ്പെട്ട രേവണ്ണ, വിധി പ്രസ്താവനയ്ക്ക് ശേഷം കോടതി മുറി വിട്ടുപോകുമ്പോൾ പൊട്ടിക്കരഞ്ഞു.

ഹാസൻ ജില്ലയിലെ ഹോളേനരസിപുര റൂറൽ പൊലീസ് സ്റ്റേഷനിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലഭിച്ച ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ടാണ് വിധി. മൈസൂരിലെ കെആർ നഗറിൽ നിന്നുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ പരാതി.

വീട്ടുജോലിക്കാരിയെ രേവണ്ണ ഫാം ഹൗസിൽ പൂട്ടിയിട്ട് നാല് വർഷത്തോളം തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. കോവിഡ് കാലത്ത് വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെ ക്രൂരമായ പീഡനവും ബലാത്സംഗവും നടത്തുകയുമായിരുന്നു. ഇതിന് പിന്നാലെ ക്രൂരപീഡനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ രേവണ്ണയും കൂട്ടാളികളും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.