നാലു ജില്ലകള്‍, അഞ്ച് ആശുപത്രി, 180കിമീ; സൈനികന്‍റെ 14 മാസം പ്രായമുള്ള മകന് ദാരുണാന്ത്യം

0
196
Image: X,@ndtvfeed

നിര്‍ജ്ജലീകരണം ബാധിച്ച് ഗുരുതരാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ നെട്ടോട്ടമോടിയ സൈനികന് ഒടുവില്‍ കണ്ണീര്‍ ബാക്കി. ‌ആറുദിവസത്തിനിടെ നാല് ആശുപത്രികളില്‍ കുഞ്ഞിന് ചികില്‍സ തേടി . പക്ഷേ ഒരിടത്തു നിന്നും ശരിയായ ചികില്‍സ ലഭിച്ചില്ലെന്നാണ് ആക്ഷേപം.  ഉത്തരാഖണ്ഡിലാണ് സംഭവം .

സൈനിക ഉദ്യോഗസ്ഥനായ ദിനേശ് ചന്ദ്ര ജോഷിയുടെ മകനായ ശിവൻഷ് ജോഷിക്കാണ് ആശുപത്രികളുടെ അശ്രദ്ധമൂലം ജീവന്‍ നഷ്ടമായത്. സംഭവമറിഞ്ഞ് ദുഖകരമായ സംഭവം എന്ന് പ്രതികരിച്ച മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അന്വേഷണത്തിനു ഉത്തരവിട്ടു. ജൂലൈ പത്തിനാണ് തുടര്‍ച്ചയായ ഛര്‍ദിയും മുലപ്പാല്‍ കുടിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടപ്പോള്‍ ശിവന്‍ഷിയെ ചമോലിയിലെ ഗ്വാൾഡമിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാല്‍ 22കിലോമീറ്റര്‍ അകലെയുള്ള ബാഗേശ്വറിലെ ബൈജ്‌നാഥിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കുട്ടിയെ റഫർ ചെയ്തു.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശിശുരോഗ വിദഗ്ദ്ധനോ കുട്ടിയെ പരിചരിക്കാനുള്ള സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. അവിടെ ചികിത്സ നൽകിയെങ്കിലും നില വഷളായതിനെ തുടർന്ന് 20 കിലോമീറ്റർ അകലെയുള്ള ബാഗേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് വീണ്ടും റഫർ ചെയ്തു. അതേസമയം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ വളരെ മോശം അനുഭവമായിരുന്നു കുടുംബത്തിനു നേരിടേണ്ടിവന്നത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ മൊബൈൽ ഫോണിൽ സംസാരിച്ചിരിക്കുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.

അതിഗുരുതരാവസ്ഥയിലായ കുഞ്ഞിനെ നോക്കാതെ നഴ്‌സുമാരും തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നുവെന്നും സൈനികനായ ദിനേശ് ചന്ദ്ര പറയുന്നു. ‘ഡോക്ടറോ മറ്റ് ജീവനക്കാരോ മര്യാദയോടെ സംസാരിച്ചില്ല. അത്യാഹിത ഘട്ടത്തിലായിട്ടും ഡോക്ടർ എന്‍റെ 14 മാസം പ്രായമുള്ള മകനെ ശരിയായി പരിശോധിച്ചില്ല, പകരം അവനെ അൽമോറയിലേക്ക് റഫർ ചെയ്യുകയായിരുന്നു’ പിതാവ് എൻഡിടിവിയോട് പറഞ്ഞു.

തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടാണ് കുട്ടിയുടെ മരണം സംഭവിച്ചത്. പീഡിയാട്രിക് ഐസിയു യൂണിറ്റിന്‍റെ അഭാവം കാരണം ഡോക്ടർക്ക് കുട്ടിയെ ഉയർന്ന കേന്ദ്രത്തിലേക്ക് റഫർ ചെയ്യേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്. വൈകുന്നേരം 7 മണിക്ക് ആംബുലൻസിനായി വിളിച്ചെങ്കിലും രണ്ടര മണിക്കൂര്‍ വൈകി, ജില്ലാ മജിസ്ട്രേറ്റിന്‍റെ സഹായം തേടിയ ശേഷമാണ് അത്യാഹിത സേവനം നല്‍കുന്ന ആംബുലന്‍സ് എത്തിയതെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

രാത്രി ഒമ്പതരയോടെയാണ് ആംബുലൻസ് എത്തിയതും ചികിത്സയ്ക്കായി നാലാമത്തെ ആശുപത്രിയായ അൽമോറ മെഡിക്കൽ കോളേജിലേക്ക് കുട്ടിയെ കൊണ്ടുപോയതും. കുട്ടിയെ അവിടെ ചികിത്സിച്ചെങ്കിലും വീണ്ടും നൈനിറ്റാളിലെ ഹൽദ്വാനിയിലുള്ള ഒരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജൂലൈ 12-ന് ഹൽദ്വാനിയിലെ ആശുപത്രിയില്‍ കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും സമയത്ത് ചികിത്സ കിട്ടാഞ്ഞതിനെത്തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം, ജൂലൈ 16-ന് കുട്ടി മരിച്ചു.

കുഞ്ഞിന് ചികിത്സ കിട്ടാതെ മരിച്ച സമയത്ത് അച്ഛന്‍ ജമ്മുകശ്മീരില്‍ ഡ്യൂട്ടിയിലായിരുന്നു. രാജ്യത്തെ സംരക്ഷിക്കാൻ അതിർത്തിയിലുള്ള സൈനകന്‍ സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ പറ്റാതെപോയതിന്റെ വേദനയിലാണ്. ഞങ്ങള്‍ക്കുണ്ടായ അനുഭവം ഇനിയൊരു മാതാപിതാക്കള്‍ക്കും ഉണ്ടാകരുത്. ഗ്വാൾഡമിൽ നിന്ന് ബൈജ്‌നാഥിലേക്കും ബാഗേശ്വറിലേക്കും കൊണ്ടുപോകുമ്പോൾ ഞങ്ങളുടെ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി ധാമി കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. ആരോഗ്യ സേവനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കുക എന്നത് നമ്മുടെ കടമയാണ്, എന്നാൽ ഏതെങ്കിലും ആരോഗ്യ ഉദ്യോഗസ്ഥൻ തങ്ങളുടെ കടമകളിൽ വീഴ്ച വരുത്തിയാൽ, അവർക്കെതിരെ ശരിയായ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ കടമയാണ്, ഞങ്ങൾ ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവർക്ക് ശിക്ഷ ലഭിക്കും– ധാമി പറഞ്ഞു.