മുംബൈ: സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിനെ തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി. മുംബൈ സാന്താക്രൂസ് സ്വദേശി രാജ് ലീല മോറെ (32) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ അന്വേഷണം തുടങ്ങിയ വാക്കോല പൊലീസ്, മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. രാഹുൽ പർവാനി, സബ ഖുറേഷി എന്നിവരാണ് തന്റെ ആത്മഹത്യക്ക് ഉത്തരവാദികളെന്ന് കുറിപ്പിൽ പറയുന്നു. ഇരുവർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
രാജിന്റെ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ചും ഉയർന്ന ശമ്പളമുള്ള ജോലിയെക്കുറിച്ചും പ്രതികൾക്ക് അറിയാമായിരുന്നു. ഇയാളുടെ സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്കു പണം കൈമാറാനും തന്റെ സമ്പാദ്യം നൽകാനും ഇരുവരും രാജിനെ നിർബന്ധിച്ചു. രാജിന്റെ കയ്യിൽ നിന്ന് ഒരു ആഡംബര കാറും ഇവർ ബലമായി തട്ടിയെടുത്തുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
കഴിഞ്ഞ 18 മാസത്തിനിടെ രാഹുലും സബയും ചേർന്ന് രാജ് ലീലയിൽ നിന്ന് 3 കോടിയിലധികം രൂപ തട്ടിയെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ് ലീല കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പൊലീസിനു മൊഴി നൽകി. രണ്ടു പ്രതികൾക്കുമെതിരെ പണം തട്ടിയെടുക്കൽ, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുകയാണ്.
