കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറി ബ്ലോക്ക് തകർന്നുവീണുണ്ടായ അപകടത്തിൽ തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മെഡിക്കൽ കോളജ് സൂപ്രണ്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ ആരുമുണ്ടാകില്ലെന്ന് മന്ത്രിമാരോട് പറഞ്ഞത് താനാണെന്നും സൂപ്രണ്ട് പറഞ്ഞു.
‘സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്ന് മന്ത്രിമാരെ അറിയിച്ചത്. കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിർത്തിവയ്ക്കാൻ കഴിയുമായിരുന്നില്ല. ശുചിമുറി ഉപയോഗിക്കാനായി ആളുകൾ കെട്ടിടം ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വർധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു.’–ജയകുമാർ പറഞ്ഞു.
