സോൾ: ഭാര്യ വിവാഹമോചനം നേടിയതിന്റെ നിരാശയിൽ ഓടുന്ന സബ്‌വേ ട്രെയിനിനുള്ളിൽ തീയിട്ട് 67 വയസ്സുകാരൻ. ദക്ഷിണ കൊറിയയിലെ സോൾ സബ്‌വേ ലൈനിൽ മേയ് 30നാണ് സംഭവം. ഇതിന്റെ വിഡിയോകൾ ഇപ്പോൾ പുറത്തുവന്നു. സംഭവത്തിൽ വോൺ എന്നയാളെ ഈ മാസം 9നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വിചാരണ ആരംഭിച്ചു.
യെയോയിനാരു സ്റ്റേഷനും മാപ്പോ സ്റ്റേഷനും ഇടയിലുള്ള തുരങ്കത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് വോൺ ട്രെയിനില്‍ പെട്രോളൊഴിക്കുകയും തീകൊളുത്തുകയും ചെയ്തത്. ഉടൻ യാത്രക്കാർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തെ തുടർന്ന് ഉയർന്ന പുക ശ്വസിച്ച് 22 പേർക്ക് അസ്വസ്ഥതയുണ്ടായി. ഒരു സബ്‌വേ കാറിന് കേടുപാടുകൾ സംഭവിച്ചതുൾപ്പെടെ രണ്ടു കോടി രൂപയുടെ നാശനഷ്ടമുണ്ടായി.
സിയോൾ സതേൺ ഡിസ്ട്രിക്റ്റ് പ്രോസിക്യൂട്ടർ ഓഫിസ് പറയുന്നതനുസരിച്ച് കൊലപാതകശ്രമം, ഓടുന്ന ട്രെയിനിനു തീയിടുക, റെയിൽവേ സുരക്ഷാ നിയമത്തിന്റെ ലംഘനം എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് വോണിനെതിരെ കേസെടുത്തത്. വിവാഹമോചന കേസിലെ വിധിയുടെ നിരാശയിലാണ് വോണിന്റെ അതിക്രമമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
