സൈബര്‍ ആക്രമണങ്ങള്‍ ഉയരുന്നു; കമ്പനികളോട് സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച് രാജ്യം

0
269

ദുബൈ: യുഎഇയില്‍ സൈബര്‍ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍, കമ്പനികളും ബിസിനസുകളും ഐ.ടി. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിച്ചു. ലോകവ്യാപകമായി 16 ബില്യണ്‍ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താന്‍ എളുപ്പത്തില്‍ കഴിയുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രതിദിനം 200,000ലധികം സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി യുഎഇയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മാല്‍വെയര്‍, റാന്‍സംവെയര്‍, ഫിഷിംഗ് തുടങ്ങിയ ആക്രമണങ്ങള്‍ സാധാരണമാണ്. പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ബിസിനസുകളാണ് ഇതിന് ഇരയാകുന്നത്. ശക്തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതും പാസ്‌വേഡുകള്‍ പതിവായി മാറ്റേണ്ടതും അത്യാവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ എന്നിവയുടെ ഉപയോക്തൃനാമങ്ങളും പാസ്‌വേഡുകളും ചോര്‍ന്നതായി പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ഇത് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങളെ അപകടത്തിലാക്കിയേക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള മാല്‍വെയറുകളും ഡീപ്‌ഫേക്ക് സാങ്കേതികവിദ്യകളും സൈബര്‍ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ്.