മരുഭൂമിയില്‍ നിന്നൊരു മരക്കഥ; നൂറ്റാണ്ട് പിന്നിട്ട അഞ്ച് വൃക്ഷങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റി നട്ടു

0
275

ജിദ്ദ: മരുഭൂമിയുടെയും മരുക്കപ്പലിന്റെയും നാടായ സൗദിയില്‍ നിന്ന് കൗതുകം മുളപ്പിക്കുന്നൊരു മരക്കഥ. മദീനയില്‍ നിന്ന് 60 കിലോമീറ്റര്‍ പടിഞ്ഞാറുള്ള അല്‍ഫുറൈഷ് ഗ്രാമത്തിലെ നൂറ്റാണ്ട് പിന്നിട്ട അഞ്ചു വൃക്ഷങ്ങള്‍ മാറ്റി നട്ടു. മദീന മേഖലയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ ഡെവലപ്മെന്റ് ആന്‍ഡ് കോംബാറ്റിംഗ് ഡെസര്‍ട്ടിഫിക്കേഷനില്‍ നിന്നുള്ള ഒരു പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ അഞ്ച് പുരാതന വൃക്ഷങ്ങളും ഏറെ അകലെയല്ലാതെ മറ്റൊരിടത്തെ സസ്യജാലങ്ങളുടെ ആവരണ ഭൂമിയിലേക്ക് പറിച്ചുനട്ടത്.

അവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കിയായിരുന്നു മരങ്ങള്‍ മാറ്റി സ്ഥാപിച്ചത്. മരുഭൂ പരിസ്ഥിതിയില്‍ വളര്‍ന്ന് പന്തലിക്കുന്ന അഞ്ചു അക്കേഷ്യ ഇനം മരണങ്ങളാണ് ഇങ്ങിനെ പറിച്ചു നട്ട് പരിരക്ഷിച്ചത്. നൂറ്റാണ്ടിന് സാക്ഷികളാണ് അഞ്ചു വൃക്ഷങ്ങളും.

‘മദീനയിലെ പാരിസ്ഥിതിക ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പഴയ മരങ്ങള്‍ വെട്ടിക്കളയാതെ അവയെ പുതിയ ആവാസ വ്യവസ്ഥകളില്‍ അവക്ക് ആവശ്യമായ പരിചരണം തുടര്‍ന്ന് നല്‍കുകയും ചെയ്യുക എന്നതാണ് ഒരു കാര്‍ഷിക സഹകരണ സംഘവുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ സംരംഭത്തിന്റെ ലക്ഷ്യം’ എന്ന് വെജിറ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

പുതിയ മണ്ണ് അനുയോജ്യമായ അന്തരീക്ഷവും മണ്ണും ഉപയോഗിച്ച് ഒരുക്കുക, ജൈവ വളങ്ങള്‍ ചേര്‍ക്കുക, മരത്തിന്റെ തടിയിലെ മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടവിധം ദ്വാരം നിറയ്ക്കുക, പതിവായി നനയ്ക്കുക എന്നിവ ‘മരം പറിച്ചു നടല്‍’ പദ്ധ്വതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്നു. അതോടൊപ്പം, മാറ്റി നട്ട മരങ്ങളുടെ അവസ്ഥ ബന്ധപ്പെട്ട വകുപ്പ് സസൂക്ഷമം നിരീക്ഷിക്കുന്നുമുണ്ട്.

മരങ്ങള്‍ സാധാരണഗതിയില്‍ വളര്‍ച്ച തുടരുന്നു എന്ന് ഉറപ്പാവുന്നത് വരെ ഇലകളിലും തടികളിലും വാടല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്രമീകരണങ്ങള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.